69-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഡൽഹിയിലെ വിഗ്യാൻ ഭവനിൽ വെച്ച് രാഷ്ട്രപതി ദ്രൗപതി മുർമു വിതരണം ചെയ്തു. ഫീച്ചർ , നോൺ ഫീച്ചർ വിഭാഗത്തിലായി എട്ട് പുരസ്കാരങ്ങൾ മലയാള സിനിമ സ്വന്തമാക്കി. ഹോം സിനിമയിലെ അഭിനയത്തിന് നടൻ ഇന്ദ്രൻസ് പ്രത്യേക ജൂറി പുരസ്‌കാരം ഏറ്റുവാങ്ങി. മികച്ച മലയാള ചിത്രമായി തിരഞ്ഞെടുത്ത ഹോമിന് വേണ്ടി നിർമാതാവ് വിജയ് ബാബു പുരസ്‌കാരം ഏറ്റുവാങ്ങി. മലയാള സിനിമ നായാട്ടിൻറെ തിരക്കഥയൊരുക്കിയ ഷാഹി കബീറാണ് മികച്ച തിരക്കഥാകൃത്ത്.

പുഷ്പ സിനിമയിലെ അഭിനയത്തിന് മികച്ച നടനായി അല്ലു അർജുനും മികച്ച നടിയായി ആലിയ ഭട്ട് ( ഗംഗുഭായ് കത്യാവാടി), കൃതി സ്നോൺ(മിമി) എന്നിവർക്കുമാണ് പുരസ്‌കാരം ലഭിച്ചത്. ഫീച്ചർ ഫിലിം വിഭാഗത്തിൽ 31 വിഭാഗങ്ങളിലും നോൺ ഫീച്ചർ വിഭാഗത്തിൽ 23 വിഭാഗങ്ങളിലുമാണ് പുരസ്കാരം നൽകുക. 24 ഭാഷകളിൽ നിന്നായി 280 സിനിമകളാണ് ഫീച്ചർ ഫിലിം വിഭാഗത്തിൽ മത്സരിക്കാൻ എത്തിയത്.നോൺ ഫീച്ചർ വിഭാഗത്തിൽ മികച്ച ആനിമേഷൻ ചിത്രമായി അതിഥി കൃഷ്ണദാസ് സംവിധാനം ചെയ്ത ‘കണ്ടിട്ടുണ്ട്’ എന്ന ചിത്രം തിരഞ്ഞെടുക്കപ്പെട്ടു. ഫീച്ചർ വിഭാഗത്തിൽ മികച്ച പരിസ്ഥിതിചിത്രമായി ‘ആവാസ വ്യൂഹം’ പുരസ്‌കാരത്തിനർഹമായി. മികച്ച നവാഗത സംവിധായകനുള്ള ഇന്ദിര ഗാന്ധി അവാർഡ് ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ വിഷ്ണു മോഹൻ രചനയും സംവിധാനവും നിർവഹിച്ച ‘മേപ്പടിയാൻ’ ആണ് ലഭിച്ചത്. മികച്ച തമിഴ് സിനിമ ആയി ആർ മാധവന്റെ ‘റോക്കറ്റ്‌റി’ ദേശീയപുരസ്‌കാരം നേടി.

ഫീച്ചർ ഫിലിം വിഭാഗത്തിലെ പുരസ്കാരങ്ങൾ
പ്രത്യേക ജ്യൂറി പുരസ്കാരം (തമിഴ്) : കടൈസി വ്യവസായി: ശ്രി നല്ലന്ദി ,
പ്രത്യേക ജ്യൂറി പുരസ്കാരം (മലയാളം) ഹോം: ഇന്ദ്രൻസ്)
മികച്ച തിരക്കഥ : ഷാഹി കബീർ (നായാട്ട്)
മികച്ച അവംലബിത തിരക്കഥ: സഞ്ജയ് ലീല ബൻസാലി
മികച്ച ആക്‌ഷൻ കൊറിയോഗ്രഫി: ആർആർആർ
മികച്ച സ്പെഷൽ എഫക്ട്സ്: ആർആർആർ
മികച്ച സംഗീതം: പുഷ്പ
മികച്ച എഡിറ്റിങ്: ഗംഗുഭായ് കാത്തിയാവാഡി

