അറുപത്തിയൊമ്പതാമത് ദേശീയ ചലച്ചിത്ര പുരസ്കാര ചടങ്ങിൽ മേപ്പടിയാൻ സിനിമയ്ക്കു വേണ്ടി പുരസ്കാരം ഏറ്റുവാങ്ങിയത് നടൻ ഉണ്ണി മുകുന്ദന്റെ അച്ഛനായിരുന്നു .മികച്ച നവാഗത സംവിധായകനുളള ഇന്ദിരാഗാന്ധി പുരസ്കാരം നേടിയ ‘മേപ്പടിയാൻ’ സിനിമയുടെ നിർമാതാവെന്ന നിലയിലാണ് എം. മുകുന്ദൻ വേദിയിലെത്തിയത്.ഈ സന്തോഷം ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുകയാണ് നടൻ.
ബഹുമാനപ്പെട്ട രാഷ്ട്രപതിയിൽ നിന്ന് ദേശീയ അംഗീകാരം സ്വീകരിക്കുന്ന തന്റെ പിതാവിനെ സന്തോഷത്തോടെ നോക്കി അഭിമാനിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് നടൻ പോസ്റ്റ് പങ്കുവച്ചത്.
പോസ്റ്റിന്റെ പൂർണ്ണരൂപം……
”ഒരു സാധാരണക്കാരന്റെ കഥ, എങ്ങനെയെങ്കിലും എന്റെ വ്യക്തിജീവിതവുമായി പ്രതിധ്വനിച്ചു, ഒരുപക്ഷേ ഞാൻ ഈ പ്രോജക്റ്റ് ഏറ്റെടുക്കാനുള്ള ഒരു കാരണം ഇതായിരിക്കും . ഇന്ന്, ബഹുമാനപ്പെട്ട രാഷ്ട്രപതിയിൽ നിന്ന് ദേശീയ അംഗീകാരം വാങ്ങുന്ന എന്റെ പിതാവിനെ സന്തോഷത്തോടെ നോക്കി അഭിമാനിക്കുന്ന മകനായി ഞാൻ തലയുയർത്തി നിൽക്കുന്നു. എന്റെ അച്ചനേക്കാൾ അധികം അർഹതയില്ല. ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും സത്യസന്ധനും നിർഭയനുമായ മനുഷ്യനോട്. എന്നിൽ വിശ്വസിച്ചതിന് എന്റെ അച്ചനും അമ്മയ്ക്കും എന്റെ എളിയ സമ്മാനമാണിത്. നിങ്ങൾ അത് വളരെയധികം അർഹിക്കുന്നു. വേദിയിലെ ആത്മവിശ്വാസത്തോടെയുള്ള ആ നടത്തം മേപ്പാടിയാനിലെ ജയകൃഷ്ണന്റേതിനോട് വളരെ സാമ്യമുള്ളതായിരുന്നു. വിഷ്ണു മോഹൻ, അഭിനന്ദനങ്ങൾ! ഇത് തുടക്കം മാത്രമാണ്.” എന്ന് പറഞ്ഞുകൊണ്ടാണ് നടൻ പോസ്റ്റ് പങ്കുവച്ചത്.
69-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഡൽഹിയിലെ വിഗ്യാൻ ഭവനിൽ വെച്ച് രാഷ്ട്രപതി ദ്രൗപതി മുർമു വിതരണം ചെയ്തു. ഫീച്ചർ , നോൺ ഫീച്ചർ വിഭാഗത്തിലായി എട്ട് പുരസ്കാരങ്ങൾ മലയാള സിനിമ സ്വന്തമാക്കി. ഹോം സിനിമയിലെ അഭിനയത്തിന് നടൻ ഇന്ദ്രൻസ് പ്രത്യേക ജൂറി പുരസ്‌കാരം ഏറ്റുവാങ്ങി. മികച്ച മലയാള ചിത്രമായി തിരഞ്ഞെടുത്ത ഹോമിന് വേണ്ടി നിർമാതാവ് വിജയ് ബാബു പുരസ്‌കാരം ഏറ്റുവാങ്ങി. മലയാള സിനിമ നായാട്ടിൻറെ തിരക്കഥയൊരുക്കിയ ഷാഹി കബീറാണ് മികച്ച തിരക്കഥാകൃത്ത്.പുഷ്പ സിനിമയിലെ അഭിനയത്തിന് മികച്ച നടനായി അല്ലു അർജുനും മികച്ച നടിയായി ആലിയ ഭട്ട് ( ഗംഗുഭായ് കത്യാവാടി), കൃതി സ്നോൺ(മിമി) എന്നിവർക്കുമാണ് പുരസ്‌കാരം ലഭിച്ചത്. ഫീച്ചർ ഫിലിം വിഭാഗത്തിൽ 31 വിഭാഗങ്ങളിലും നോൺ ഫീച്ചർ വിഭാഗത്തിൽ 23 വിഭാഗങ്ങളിലുമാണ് പുരസ്കാരം നൽകുക. 24 ഭാഷകളിൽ നിന്നായി 280 സിനിമകളാണ് ഫീച്ചർ ഫിലിം വിഭാഗത്തിൽ മത്സരിക്കാൻ എത്തിയത്.നോൺ ഫീച്ചർ വിഭാഗത്തിൽ മികച്ച ആനിമേഷൻ ചിത്രമായി അതിഥി കൃഷ്ണദാസ് സംവിധാനം ചെയ്ത ‘കണ്ടിട്ടുണ്ട്’ എന്ന ചിത്രം തിരഞ്ഞെടുക്കപ്പെട്ടു. ഫീച്ചർ വിഭാഗത്തിൽ മികച്ച പരിസ്ഥിതിചിത്രമായി ‘ആവാസ വ്യൂഹം’ പുരസ്‌കാരത്തിനർഹമായി. മികച്ച നവാഗത സംവിധായകനുള്ള ഇന്ദിര ഗാന്ധി അവാർഡ് ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ വിഷ്ണു മോഹൻ രചനയും സംവിധാനവും നിർവഹിച്ച ‘മേപ്പടിയാൻ’ ആണ് ലഭിച്ചത്. മികച്ച തമിഴ് സിനിമ ആയി ആർ മാധവന്റെ ‘റോക്കറ്റ്‌റി’ ദേശീയപുരസ്‌കാരം നേടി.