മലയാള സിനിമയിലെ വളരെ മുതിർന്ന നടനാണ് ഇന്ദ്രൻസ്. അതുകൊണ്ടുതന്നെ ഇടവേള ബാബുവുമായി വളരെ അടുത്ത ആത്മബന്ധമാണ് അദ്ദേഹത്തിനുള്ളത്. അമ്മ താരസംഘടനയുടെ ഭാരവാഹിത്വത്തിൽ നിന്നും ഇടവേള ബാബു വിരമിക്കുന്നതിനെകുറിച്ച് അദ്ദേഹം സംസാരിക്കുകയുണ്ടായി. മൂവി വേൾഡ് മീഡിയയോടായിരുന്നു ഇന്ദ്രൻസിന്റെ പ്രതികരണം. ഇടവേള ബാബു ഭാരവാഹിത്വത്തിൽ നിന്നു പോയാലും അദ്ദേഹം എപ്പോഴും തങ്ങളുടെ കൂടെ എല്ലാ കാര്യത്തിനും കാണുമെന്ന് താരം പറയുകയുണ്ടായി.
ഇന്ദ്രൻസിന്റെ വാക്കുകൾ…
‘ബാബു അങ്ങനെ വിട്ടുപോവുകയൊന്നും ഇല്ല, ആ സ്ഥാനത്ത് ഇരുന്നില്ലെങ്കിലും ബാബു എപ്പോഴും നമ്മളുടെ കൂടെ ഉണ്ടാകും. ബാബുവിന് ഒട്ടും സ്വാതന്ത്രം കിട്ടുന്നില്ല എന്നതാണ് പ്രശ്നം. കുറേയധികം നാളുകളായിട്ട് അദ്ദേഹം വ്യക്തിപരമായി ജീവിക്കുന്നില്ലല്ലൊ, അതിന്റെ ഒരു വിഷമം അദ്ദേഹത്തിനുണ്ടാവും. അതുകൊണ്ട് മാറി നിൽക്കുന്നതേയുള്ളു. അല്ലാതെ ബാബുവിന്റെ സേവനം എപ്പോഴും താരങ്ങൾക്കുണ്ടാവും, അതില്ലാതിരിക്കാൻ കഴിയില്ലല്ലൊ.’
അമ്മ സംഘടനയുടെ എല്ലാ പരിപാടികൾക്കും ഏതൊരു സാഹചര്യത്തിലും പരിഹാരത്തിന് മുന്നിൽ നിൽക്കുന്ന വ്യക്തിയാണ് ഇടവേള ബാബു. 25 വർഷത്തോളം അമ്മ താര സംഘടനയുടെ ഭാരവാഹിത്വത്തിൽ തുടരുന്ന അദ്ദേഹം ഏതൊരു കാര്യത്തിനും മുന്നിൽത്തന്നെ ഉണ്ടാവാറുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹം ഭാരവാഹിത്വത്തിൽ നിന്ന് ഇറങ്ങുമ്പോൾ അംഗങ്ങൾക്കെല്ലാം വളരെ വിഷമമുണ്ട്. ഇടവേള ബാബു ഇറങ്ങിയ ജനറൽ സെക്രട്ട്രറി സ്ഥാനത്തേക്ക് നടൻ സിദ്ദിഖാണ് തെരഞ്ഞെടുപ്പിൽ വിജയിച്ചത്.
അമ്മ താര സംഘടനയുടെ മുപ്പതാമത് വാർഷിക പൊതുയോഗം എന്നിതിനേക്കാൾ പത്താമത്തെ തെരഞ്ഞെടുപ്പ് നടക്കുന്ന പൊതുയോഗം എന്നതായിരുന്നു ഇന്നലെത്തെ മീറ്റിങ്ങിന്റെ ഏറ്റവും വലിയ പ്രത്യേകത. പഴയ ഭരണസമിതി അധികാരമൊഴിയുകയും പുതിയ ഭരണസമിതി അധികാരത്തിൽ വരികയും ചെയ്തു. മോഹൻലാൽ തന്നെയാണ് മൂന്നാം തവണയും പ്രസിഡന്റ് സ്ഥാനത്ത് വരുന്നത്. എതിരില്ലാതെയാണ് അദ്ദേഹം ആ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഉണ്ണി മുകുന്ദനും ട്രഷറർ സ്ഥാനത്തേക്ക് എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. കൂടാതെ ഏറ്റവും കൂടുതൽ മത്സരം നടന്ന വെെസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച് ജയിച്ചത് നടൻ ജഗദീഷും, നടൻ ജയൻ ചേർത്തലയുമാണ്. ജോയന്റ് സെക്രട്ട്രറിയായി മത്സരിച്ച് ജയിച്ചത് നടൻ ബാബുരാജ് ആണ്. അതേസമയം, അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പേർസ് ആയി തിരഞ്ഞെടുക്കപ്പെട്ടത് പത്ത് പേരാണ്. കലാഭവൻ ഷാജോൺ, സുരാജ് വെഞ്ഞാറമൂട് , ജോയ് മാത്യു, സുരേഷ് കൃഷ്ണ, അനന്യ, ടിനി ടോം, വിനു മോഹൻ, ടോവിനോ തോമസ്, സരയു മോഹൻ, അൻസിബ എന്നിവരാണ്. പതിനൊന്നാമത്തെ ആളെ പുതിയ എക്സിക്യൂട്ടീവ് യോഗത്തിൽ തെരഞ്ഞെടുക്കുമെന്നാണ് തീരുമാനം.