നാന്‍ ഒരു തടവൈ സൊന്നാല്‍ നൂറ് തടവ് സൊന്ന മാതിരി…..ഈ ഒരൊറ്റ ഡയലോഗ് മതി തമിഴകത്തിന്റെ സ്വന്തം സൂപ്പർ സ്റ്റാർ രജനിയെ വിശേഷിപ്പിക്കാൻ.തന്റെതായ സ്റ്റൈൽ എലമെന്റ് കൊണ്ട് പ്രേക്ഷമനസ്സിൽ ഇടം നേടിയ ഒരേ ഒരു നടൻ.തമിഴകത്തിന്റെ സ്വന്തം തലൈവർക്ക് ഇന്ന് എഴുപത്തി മൂന്നാം പിറന്നാളാണ്.
ഇന്ത്യൻ സിനിമയുടെ ചരിത്രമെടുത്താല്‍ രജനികാന്തിനോളം ഓളം ഉണ്ടാക്കിയ മറ്റൊരു താരമുണ്ടാവുകയില്ല. വില്ലനിൽ തുടങ്ങി സഹനടൻ, ഹീറോ, സ്റ്റാർ, സ്റ്റെൽ മന്നൻ, സൂപ്പർ സ്റ്റാർ എന്നിങ്ങനെ പ്രേക്ഷകരുടെ മനസിൽ തലൈവർ എന്ന വിശേഷണത്തിൽ വരെ എത്തിനിൽക്കുകയാണ് ആ താരപ്രഭ.
ശിവാജി റാവു ഗെയ്ക്‌വാദ് എന്ന ബസ് കണ്ടക്ടറിൽ നിന്നും രജനികാന്ത് എന്ന നടനുണ്ടായതും അവിടെ നിന്നും ലോകം ആരാധിക്കുന്ന സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് എന്ന വിശേഷണത്തിലെത്തിയതും ഒരു ‘സിനിമ പോലെ ആവേശം തരുന്നതാണ്.ഇന്ത്യന്‍ സിനിമയില്‍ ഏതൊക്കെ താരങ്ങള്‍ വന്നു പോയാലും സൂപ്പർ സ്റ്റാർ പദവി അലങ്കരിക്കാന്‍ രജനിയോളം അര്‍ഹതയുള്ള മറ്റൊരാളില്ല എന്ന് നിസ്സംശയം പറയുവാൻ സാധിക്കും.
ആരും അനുകരിക്കാനാഗ്രഹിക്കുന്ന, എന്നാല്‍ ആരെക്കൊണ്ടും അനുകരിക്കാന്‍ കഴിയാത്ത സ്റ്റൈല്‍ കണ്ടു തന്നെയാണ് രജനിയെ ആരാധകര്‍ സ്റ്റൈല്‍ മന്നന്‍ എന്നു വിളിച്ചത്. കൂലിക്കാരന്‍, കര്‍ഷകന്‍, ഓട്ടോറിക്ഷ ഡ്രൈവര്‍, ഹോട്ടല്‍ വെയ്റ്റര്‍ തുടങ്ങിയ വേഷങ്ങളിലൂടെയാണ് രജനികാന്ത് ജനലക്ഷങ്ങളുടെ തലൈവനായത്.
സിഗരറ്റ് കറക്കി ചുണ്ടില്‍ വച്ച് വലിക്കുന്നതു മുതല്‍ ചുറുചുറുക്കോടെയുള്ള സ്‌റ്റൈലന്‍ നടത്തം വരെ… നാന്‍ ഒരു തടവൈ സൊന്നാല്‍ നൂറ് തടവൈ സൊന്ന മാതിരി, ലേറ്റായി വന്താലും ലേറ്റസ്റ്റായി വരുവേൻ തുടങ്ങിയ മാസ് ഡയലോഗുകൾ വരെ… രജനികാന്ത് എന്ന ബ്രാന്‍ഡ് ജനിച്ചത് അങ്ങനെയൊക്കെയായിരുന്നു. ആക്ഷനുകളും സംഭാഷണങ്ങളും.. എല്ലായിടത്തുമുണ്ട് ആ രജനി ടച്ച്.
കെ. ബാലചന്ദ്രന്‍ സംവിധാനം ചെയ്ത്, 1975 ആഗസ്റ്റ് 18ന് റിലീസായ അപൂര്‍വരാഗങ്ങള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു രജനികാന്ത് അരങ്ങേറ്റം കുറിച്ചത്. പിന്നീട് ഒന്നിനു പുറകെ ഒന്നായി ചിത്രങ്ങള്‍. ആദ്യ കാലത്ത്, വില്ലന്‍ വേഷങ്ങളായിരുന്നുവെങ്കില്‍ പിന്നീട്, നായകവേഷങ്ങള്‍ പതിവായി.
തമിഴ് സിനിമയില്‍ പുതിയ തരംഗമായി രജനി ആസ്വാദകരുടെ സിരകളില്‍ രജനി കത്തിക്കയറി. രജനിയുടെ ചലനങ്ങളും, ഭാവങ്ങളും യുവാക്കള്‍ക്ക് ഹരമായി. എസ് പി മുത്തുരാമന്റെ ഭുവാന ഒരു കേള്‍ക്കിവാരി എന്ന ചിത്രം രജനിയുടെ ചലച്ചിത്രജീവിതത്തിലെ വഴിത്തിരിവായി. അരങ്ങേറ്റം കുറിച്ച ആദ്യ നാല് വര്‍ഷങ്ങളില്‍ നാല് ഭാഷകളിലായി 50 ഓളം സിനിമകളിലാണ് രജനീകാന്ത് അഭിനയിച്ചത്.
അദ്ദേഹത്തിന്റെ ഓരോ ആക്ഷനിലും നമ്മളെ ആവേശം കൊള്ളിക്കാന്‍ പാകത്തിനുള്ള എനര്‍ജിയുണ്ട് .പ്രായമായാലും ഒരു ചെറുപ്പക്കാരന്റെ വേഷത്തിലേയ്ക്ക് എത്തിയാല്‍ അതേ എനര്‍ജിയാണ് താരം കാഴ്ച്ചവെക്കുക. അതിനുള്ള മികച്ച തെളിവാണ് നെൽസൺ സംവിധാനം ചെയ്ത ജയിലർ. രജനിയുടെ ഓരോ സീനുകളിലും തിയറ്റർ പ്രകമ്പനം കൊള്ളുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്.
എഴുപത്തി മൂന്നിന്റെ നിറവിൽ നിൽക്കുന്ന സൂപ്പർസ്റ്റാർ പ്രേക്ഷകർക്ക് അടുത്ത സൂപ്പർഹിറ്റ് സമ്മാനിക്കാനുള്ള തിരക്കിലാണ്.ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന തലൈവർ 170 ആണ് ചിത്രം. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രം രജനിയുടെ മറ്റൊരു കരിയറിൽ ബ്രെക്ക് ആയിരിക്കും എന്ന കാര്യത്തിൽ സംശയമില്ല.