തമിഴ്‌സിനിമയിലെ മുൻനിരസംവിധായകരിൽ ഒരാളാണ് എ.ആർ. മുരുഗദോസ്. 2008 ൽ മുരുഗദോസ് സംവിധാനം ചെയ്ത്, ബോക്‌സ് ഓഫീസ് ഹിറ്റായി മാറിയ ചിത്രമായിരുന്നു ഗജിനി. ഹിന്ദിയിലേക്ക് റിമേക്ക് ചെയ്ത ചിത്രത്തിൽ ആമീർ ഖാനും അസിനുമായിരുന്നു കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്.
ഇപ്പോഴിതാ ഗജനിയുടെ ഹിന്ദി റിമേക്കിൽ കാസ്റ്റിംഗുമായി ബന്ധപ്പെട്ട് മുരുഗദോസ് നടത്തിയ വെളിപ്പെടുത്തലാണ് ശ്രദ്ദേയമാകുന്നത്. ഗജിനിയുടെ തമിഴ് പതിപ്പ് കണ്ട ആമിർ ഖാൻ ഈ ചിത്രത്തിന്റെ റീമേക്കിൽ സൽമാൻ ഖാനെ നായകനാക്കണമെന്ന് ആവശ്യപ്പെട്ടുവെന്നാണ് മുരുഗദോസ് പറയുന്നത്.
കാരണം, നല്ല പൗരുഷമുള്ള ശരീരമാണ് സൽമാന്റേത്. അതുകൊണ്ടുതന്നെ ടാറ്റൂ ചെയ്യാനും ആ ശരീരം വെച്ച് ആക്ഷൻ രംഗങ്ങൾ ചെയ്യാനും അദ്ദേഹത്തിന് കഴിയുമെന്നാണ് ആമീർ നൽകിയ വിശദീകരണം. ആ സമയത്ത് ആമിർ ചെയ്തിരുന്നത് സോഫ്റ്റായ വേഷങ്ങളായിരുന്നു.
ഇതിനു മുറുപടിയായി ഞാൻ പറഞ്ഞത് ഗജിനി സൽമാൻ ചെയ്തിരുന്നെങ്കിൽ അത് അദ്ദേഹം അഭിനയിക്കുന്ന വെറും ആക്ഷൻ സിനിമ മാത്രമായിപ്പോകുമെന്നും ആമിർ ചെയ്താൽ പ്രേക്ഷകർക്ക് അതൊരു സർപ്രൈസ് ആകുമെന്നുമാണ്. ഇത് കേട്ടതോടെയാണ് ഗജിനി ചെയ്യാമെന്ന് ആമിർ പറഞ്ഞതെന്നും മുരുഗദോസ് പറഞ്ഞു.
ഇന്ത്യയിൽ നിന്ന് മാത്രം 100 കോടി കളക്റ്റ് ചെയ്ത ആദ്യ ബോളിവുഡ് ചിത്രമായിരുന്നു ഗജിനി. ബോളിവുഡിലേക്കുള്ള അസിന്റെ രംഗപ്രവേശം കൂടിയായിരുന്നു ഈ ചിത്രം.