അല്‍ത്താഫ് സലിം, അനാര്‍ക്കലി മരയ്ക്കാര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനോദ് ലീല തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘മന്ദാകിനി’. മെയ് 24നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. മലയാളി പ്രേക്ഷകർക്ക് ഏറെ മികച്ച സിനിമകൾസമ്മാനിച്ച അഞ്ച് സംവിധായകർ ഈ സിനിമയിൽ വേഷമിടുന്നുണ്ട്. ലാൽ ജോസ്, ജിയോ ബേബി, ജൂഡ് ആന്റണി, അജയ് വാസുദേവ്, അൽത്താഫ് എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കാനെത്തുന്നത്. ഇത്രയും സംവിധായകർ ഒരുമിച്ച് ഒരേ സിനിമയിൽ വേഷമിട്ടതിനെകുറിച്ച് സംസാരിക്കുകയാണ് അൽത്താഫ് സലീം. മന്ദാകിനി സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അൽത്താഫ് സംസാരിച്ചത്.
അൽത്താഫ് സലീമിന്റെ വാക്കുകൾ…
”ജിയോ ബേബി, ലാൽജോസ്, അജയ് വാസുദേവ്, ജൂഡ് ആന്റണി, പിന്നെ ഞാൻ. ജൂഡ് ആന്റണിയുടെ കൂടെ എനിക്ക് കോമ്പിനേഷൻ സീനുകൾ ഉണ്ടായിരുന്നില്ല. ജിയോചേട്ടൻ ഒരു ഹ്യൂമർ കഥാപാത്രമായിരുന്നു സിനിമയിൽ ചെയ്തത്. നല്ല രസമായിരുന്നു. ലാൽ ജോസ് സാർ അനാർക്കലിയുടെ അച്ഛൻ കഥാപത്രമാണ് ചെയ്തത്. അതിലും എനിക്ക് കോമ്പിനേഷൻ സീനുകൾ കുറവായിരുന്നു. സാർ കുറച്ചുകൂടെ ഡ്രമാറ്റിക് ആയിട്ടുള്ള വേഷമാണ് കൈകാര്യം ചെയ്തത്. പിന്നെ അജയ് വാസുദേവ് ചേട്ടനും സിനിമയിൽ ഹ്യൂമർ പരിപാടി തന്നെയാണ് ചെയ്തത്. ഒരു സംവിധായകൻ എന്നതിൽ ഉപരി അഭിനേതാക്കൾ എന്ന രീതിയിൽ തന്നെയാണ് ചിത്രത്തിൽ അവർ നിന്നത്.
അഭിനയിക്കുന്ന സമയത്ത് ഇവർ സീനിയർ സംവിധായകർ ആയതുകൊണ്ട്, ചെയ്യുന്ന സീൻ തെറ്റുമോ തുടങ്ങിയ പേടികളൊന്നും ഉണ്ടായിരുന്നില്ല, അത് വേറെയൊന്നും കൊണ്ടല്ല, അഭിനയിക്കുന്ന സമയത്ത് അതും നോക്കി ഇരുന്നാൽ നമ്മളെക്കൊണ്ട് ഒന്നും നടപടിയാവില്ല. ആ രംഗം എങ്ങനെ വൃത്തിയായി ചെയ്യാമോ അങ്ങനെ ചെയ്യുക എന്നതാണ്. അല്ലാതെ സീൻ ഒക്കെ എടുത്തുകഴിഞ്ഞു സംസാരിക്കുമ്പോൾ നമ്മൾ ബഹുമാനം കൊടുക്കും. അല്ലാതെ ടേക്ക് എടുക്കുമ്പോൾ നമ്മൾ അതൊക്കെ മറക്കം.നമ്മൾ ആ സമയത്ത് കഥാപാത്രങ്ങളാവണം.
ലൊക്കേഷനിൽ ലാൽജോസ് സാറുമായിട്ടാണ് കുറേനേരം സംസാരിച്ചിട്ടുള്ളത്. സിനിമകളെകുറിച്ചാണ് സംസാരിച്ചത്. ചില സിനിമകളൊക്കെ എന്നോട് കാണാൻ പറഞ്ഞു, ഭാഗ്യരാജിന്റെ ഒക്കെ സിനിമകൾ. സിനിമയിലേക്കുള്ള തുടക്കകാലത്തു ലാൽ ജോസ് സാറിനെ അസിസ്റ് ചെയ്യാനൊക്കെ നോക്കിയിരുന്നു. പക്ഷെ അന്ന് ഈ ഫോൺ ഇൻസ്റ്റാഗ്രാം, ഒന്നും ഇല്ലല്ലോ, അപ്പോൾ നേരിട്ട് മെസേജ് അയക്കലൊന്നും നടക്കില്ല. ഒരു അസോസിയേറ്റ് വഴിയൊക്കെ നോക്കിയിരുന്നു. പക്ഷെ അവിടെക്കൊന്നും എത്തിയില്ല, അതൊന്നും നടന്നില്ല.”