മലയാള സിനിമാ ഇൻഡസ്ട്രിക്ക് നിരവധി നല്ല സിനിമകൾ സമ്മാനിച്ച സംവിധായകനാണ് വിനയൻ. സംവിധായകന്റെ പത്തൊൻപതാം നൂറ്റാണ്ട് എന്ന ചിത്രത്തിന് ശേഷം അദ്ദേഹത്തിന് കുറച്ചധികം പ്രശ്നങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ട്. സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ അദ്ദേഹത്തിന്റെ ഈ സിനിമ ഒഴിവാക്കിയത് വലിയ ചർച്ചയായിരുന്നു. ആ ചിത്രത്തിന് ശേഷം താന്‍ ഒരുക്കുന്ന പ്രൊജക്ടുകള്‍ക്കും ചുറ്റും പഴയ വിലക്കുകള്‍ ഏര്‍പ്പെടുത്താന്‍ ശ്രമം നടക്കുന്നുവെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാമ് സംവിധായകന്‍ വിനയന്‍. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണദ്ദേഹം ഇക്കാര്യം പറഞ്ഞത്. സുപ്രീംകോടതിയില്‍ നിന്നും സിനിമ വിലക്കിനെതിരെ വിനയന് വിധി ലഭിച്ചതിന്‍റെ നാലാം വാര്‍ഷികത്തിലാണ് സംവിധായകൻ പ്രതികരണവുമായെത്തിയിരിക്കുന്നത്.
സിജു വിൽസണായിരുന്നു ആ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. പത്തൊന്‍പതാം നൂറ്റാണ്ടിന് ശേഷം വന്ന ചില തന്‍റെ പ്രോജക്ടുകൾക്ക് ചുറ്റും പഴയ ഊരു വിലക്കിന്‍റെ കാണാപ്രേതങ്ങൾ കറങ്ങി നടക്കുന്നുണ്ടന്ന് ഇപ്പോ മനസ്സിലാക്കുന്നുവെന്നും കൃത്യമായി ആ പ്രേതങ്ങളുടെ ചെവിക്കു പിടിച്ച് പ്രേക്ഷകർക്കു മുന്നിൽ തെളിവു സഹിതം വിചാരണക്ക് താമസിക്കാതെ എത്തിക്കും, അപ്പോൾ ശിക്ഷ പഴയ പെനാൽറ്റി ആയിരിക്കില്ല എന്നാണ് വിനയന്‍ കുറിപ്പില്‍ പറഞ്ഞുവെക്കുന്നത്. കൂടാതെ തന്‍റെ അടുത്ത ചിത്രം 2025ല്‍ റിലീസ് ചെയ്യുമെന്നും. അതിന് ശേഷം അത്ഭുത ദ്വീപ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുമെന്നും വിനയന്‍ കൂട്ടിച്ചേർക്കുന്നുണ്ട്.
വിനയന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം
”ഇന്ത്യൻ സിനിമയിലെ തന്നെ വിപ്ലവകരമായ ഒരു വിധി ഉന്നത നീതി പീഠമായ സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് പുറപ്പെടുവിച്ചിട്ട് നാലുവർഷം ആവുകയാണ്. 2020 ലാണ് സിനിമയിൽ ഞാനെടുത്ത നിലപാടുകളെ ശരിവച്ചു കൊണ്ടുള്ള ആ സുപ്രധാന വിധി ഉണ്ടായത്. ജസ്റ്റീസ് നരിമാൻ,ജസ്റ്റീസ് നവീൻ സിൻഹ, ജസ്റ്റീസ് കെ എം ജോസഫ് എന്നിവരാണ് ഇന്ത്യൻ കോമ്പറ്റീഷൻ കമ്മീഷന്റെ വിധിക്കെതിരെ കൊടുത്ത അപ്പീൽ തള്ളിക്കൊണ്ട് ചരിത്ര പരമായ വിധി പ്രഖ്യാപിച്ചത്.
ഒരു പതിറ്റാണ്ടിൽ കൂടുതൽ എന്നെക്കൊണ്ട് സിനിമ ചെയ്യിക്കാതിരിക്കാൻ രഹസ്യ വിലക്കുമായി നടന്ന ശ്രീ ബി ഉണ്ണികൃഷ്ണനും, പരേതനായ ശ്രീ ഇന്നസെന്റും ഉൾപ്പടെ വിലക്കിനു ചുക്കാൻ പിടിച്ച നിരവധി പ്രമുഖ സിനിമാ പ്രവർത്തകരും അവരുടെ സംഘടനകളും ചേർന്ന് ലക്ഷക്കണക്കിനു രൂപ പെനാൽറ്റി അടക്കേണ്ടി വന്ന ശിക്ഷ ലോകസിനിമാ രംഗത്തു തന്നെ ആദ്യമാണന്നു തോന്നുന്നു. കേരളത്തിലെ സിനിമാ മേധാവിത്വത്തിന്റെ ശക്തിമൂലം നമ്മുടെ മീഡിയകൾക്ക് നല്ല ലിമിറ്റേഷൻ ഉള്ളതു കൊണ്ട് ആ ചരിത്ര പരമായ വിധി ഇവിടെ വേണ്ട രീതിയിൽ ചർച്ച ചെയ്തില്ലന്നതാണ് സത്യം. ഇന്നും നമ്മുടെ മീഡിയകളിൽ ബഹുമാന്യനായ നടൻ തിലകൻചേട്ടനെ രണ്ടു വർഷം സിനിമാസംഘടനകൾ വിലക്കിയതിനെപ്പറ്റി പറയുമ്പോഴും, പന്ത്രണ്ടു വർഷം ആ വിലക്കിനെ നേരിട്ടു കൊണ്ട് സുപ്രീം കോടതി വരെ പോയി ഫെെറ്റ് ചെയ്ത് ശിക്ഷ വാങ്ങിക്കൊടുത്ത് തിരിച്ച് ഇൻഡസ്ട്രിയിൽ വന്ന ഒരു ചലച്ചിത്രകാരന്റെ സ്ട്രഗിൾ പലരും ചർച്ചകളിൽ തമസ്കരിക്കാൻ ശ്രമിക്കുന്നു എന്നെനിക്കു തോന്നിയിട്ടുണ്ട്.
ഞാനുമായുള്ള ബന്ധം തിലകൻ ചേട്ടന്റെ വിലക്കിനും, തിലകൻ ചേട്ടനുമായുള്ള ബന്ധം എന്റെ വിലക്കിനും പരസ്പരം കാരണമായിരുന്നു എന്നത് പലർക്കും അറിയാമെന്ന് തോന്നുന്നില്ല. തിലകൻ ചേട്ടന് അവസരം കൊടുക്കാതെ മാറ്റി നിർത്തിയതു കൂടി ചൂണ്ടിക്കാട്ടിയാണ് ഞാൻ കേസിനുപോയത്. 89 പേജുള്ള വിധി ന്യായത്തിൽ അതു വിശദമായി പറയുന്നുമുണ്ട്. തിലകൻ ചേട്ടൻ മരിച്ചു പോയതു കൊണ്ടായിരിക്കും പ ലപ്പോഴും മീഡിയകൾ അദ്ദേഹം നേരിട്ട വിലക്ക് ചർച്ച ചെയ്യുന്നത്. ചിലപ്പോൾ എന്റെ മരണ ശേഷം മലയാള സിനിമയിൽ ഒരു വ്യാഴ വട്ടക്കാലത്തോളം ഞാനനുഭവിച്ച ഊരു വിലക്കിനേപ്പറ്റി ചാനലുകളിൽ സ്റ്റോറികൾ വന്നേക്കാം……”