കഴിഞ്ഞ കുറച്ചു കാലങ്ങളായി മജീഷ്യൻ ഗോപിനാഥ് മുതുകാടിനെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. സോഷ്യൽ മീഡിയയിൽ നിന്നുൾപ്പെടെ വലിയ വിമർശനങ്ങൾ വന്നിരുന്നു. എന്നാൽ ഇതിനെതിരെ അദ്ദേഹം വലിയതോതിൽ പ്രതികരിച്ചിരുന്നില്ല, അതിനു തനിക്ക് തന്റേതായ കാരണങ്ങളുണ്ടെന്ന് പറയുകയാണ് അദ്ദേഹം. ”മോണിക്ക ഒരു എ ഐ സ്റ്റോറി” എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പങ്കുവെച്ചത്.
ഗോപിനാഥ് മുതുകാടിന്റെ വാക്കുകൾ…
‘ആ പ്രശ്നങ്ങളുടെ പിന്നിലൊക്കെ വലിയൊരു ഗൂഢാലോചനകൾ നടന്നിട്ടുണ്ടാവണമല്ലോ, അതുകൊണ്ടായിരിക്കുമല്ലൊ അങ്ങനെ പ്രശ്നങ്ങളൊക്കെ ഉണ്ടായത്. അവരോടൊന്നും എനിക്കൊരു പരിഭവവും ഇല്ല. കാരണം എനിക്ക് പരിഭവിച്ചിരിക്കാനുള്ള ഒരു സമയമില്ല എന്നുള്ളതാണ്. ഒരുപാട് കർമ്മങ്ങൾ ചെയ്യാനുണ്ട്. എനിക്ക് അറുപത് വയസ് കഴിഞ്ഞു. ഇനിയങ്ങോട്ട് ആക്ടീവായി നിൽക്കാൻ പറ്റുന്ന സമയമെന്നത് അത്രയധികം വർഷമൊന്നും ഉണ്ടാവില്ല.
ലോകാരോഗ്യ സംഘടന പറയുന്നത്, പോപ്ലേഷന്റെ പതിനഞ്ച് ശതമാനം ആളുകളാണ് ഇന്ത്യയിൽ ഭിന്നശേഷി മേഖലയിലേക്ക് മാറിക്കൊണ്ടിരിക്കുന്നത്. അതൊരു വലിയ സംഖ്യയാണ്. ഇന്ത്യ ഗവൺമെന്റിന്റെ കണക്ക് പ്രകാരമത് 2.2 ശതമാനമാണ്. പതിമൂന്ന് ശതമാനം അപ്രത്യക്ഷമാണ്. ഒരുപാട് കാര്യങ്ങൾ അവർക്കുവേണ്ടി ചെയ്യണമെന്ന് ആഗ്രഹിക്കുന്നുണ്ട്. അപ്പോൾ ഞാൻ എന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോയ്കൊണ്ടിരിക്കുന്നു, അത്രയെ ഉള്ളു.
ഇത്തരം കാര്യങ്ങളിൽ പ്രതികരിച്ചിട്ട് എന്താണ് കാര്യം. ഇതിനൊക്കെ പ്രതികരിച്ചുകഴിഞ്ഞാൽ അതിലെ പോസിറ്റിവ് കാര്യങ്ങൾ എടുക്കുന്ന ലോകത്തിലല്ല നമ്മളിന്ന് ജീവിക്കുന്നത്. അതിനെ നല്ല കാര്യങ്ങൾ അടർത്തിമാറ്റിക്കൊണ്ട് അതിനെ നെഗറ്റിവിറ്റി മാത്രം കാണാനാണ് ആളുകൾ ആഗ്രഹിക്കുന്നത്. ഇങ്ങനെയുള്ള ലോകത്ത് എന്തിനാണ് പ്രതികരിക്കുന്നത്. അതിലെന്താണ് അർത്ഥമുള്ളത്. ഞാൻ ചെയ്യുന്ന കാര്യങ്ങളിൽ എനിക്ക് ബോധ്യമുണ്ടാവുക എന്നതാണ് പ്രധാനം, അതിലെ കാര്യങ്ങൾ സത്യസന്ധമായി മുന്നോട്ടുകൊണ്ടുപോവുക എന്നതുമാണ് പ്രധാനം. അത് ഞാൻ കൃത്യമായി ചെയ്യുന്നുണ്ട്. പക്ഷെ നിയമപരമായ കാര്യങ്ങളിലേക്ക് പോയ്ക്കൊണ്ടിരിക്കുന്നുണ്ട്. ഞാനെടുക്കുന്ന തീരുമാനമല്ല അത്. അതിനൊരു ചാരിറ്റബിൾ സൊസെെറ്റിയുണ്ട്. ജിജി തോമസാണ് അതിന്റെ ചെയർമാൻ. പഴയ ചീഫ് സെക്രട്ടറിയാണ്.’
അടുത്തകാലത്തായി ഗോപിനാഥ് മുതുകാടിനും മാജിക് പ്ലാനറ്റ്, ഡി.എ.സി എന്നീ സ്ഥാപനങ്ങളുടെ നടത്തിപ്പിനുമെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ഉയർന്നിരുന്നു. ഇദ്ദേഹത്തിന്റെ സ്ഥാപനത്തിൽ ജോലി ചെയ്ത മലപ്പുറം സ്വദേശിയും ഭിന്നശേഷിക്കാരനുമായ സി.പി. ശിഹാബ് എന്നയാൾ നടത്തിയ വാർത്തസമ്മേളനത്തോടെ ഈ വിഷയം ഏറെ ജനശ്രദ്ധപിടിച്ചു പറ്റുകയും ചെയ്തു. അതിനുശേഷം സോഷ്യൽ മീഡിയയിലൂടെയെല്ലാം ഗോപിനാഥ് മുതുകാടിനെതിരെ വലിയ സെെബർ അറ്റാക്ക് വരെ ഉണ്ടായിരുന്നു.