കഴിഞ്ഞ ദിവസമായിരുന്നു പ്രശസ്ത സംഗീതജ്ഞനും, നടൻ മനോജ് കെ ജയന്റെ അച്ഛനുമായ കെ ജി ജയൻ അന്തരിച്ചത്. സിനിമ സംഗീത ലോകത്തെ നിരവധി താരങ്ങളാണ് അദ്ദേഹത്തിന് ആദരാഞ്ജലിയർപ്പിക്കാനായി അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്. നടൻ മനോജ് കെ ജയന്റെ അച്ഛനാണ് കെ ജി ജയൻ. താരത്തെ ആശ്വസിപ്പിക്കാൻ നടൻ മമ്മൂട്ടിയും എത്തിയിരുന്നു. ഒപ്പം നടൻ പിശാരടിയും, കുഞ്ചാക്കോ ബോബനും ഉണ്ടായിരുന്നു.
സിനിമ സംഘടനയായ അമ്മയുടെ ഭാരവാഹികളായ ഇടവേള ബാബു ഉൾപ്പെടെ മറ്റു താരങ്ങളായ ടിനി ടോം, മാല പാർവതി, സീമാ ജി നായർ, സംവിധായകൻ ബി ഉണ്ണി കൃഷ്ണൻ, നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ, അമൽ നീരദ്, ശങ്കർ തുടങ്ങിയവരും എത്തിയിരുന്നു. കൂടാതെ മനോജ് കെ ജയന്റെ ആദ്യ ഭാര്യയും നടിയുമായ ഉർവശിയുടെ സഹോദരിയും നടിയുമായ കലാരഞ്ജിനിയും മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ഒപ്പം നടി കൽപ്പനയുടെ മകളും ഉണ്ടായിരുന്നു.
സംഗീതലോകത്തിന് ഒരു തീരാനഷ്ടമാണ് കെ ജി ജയൻ സാറിന്റെ മരണംകൊണ്ടുണ്ടായതെന്ന് പറയുകയാണ് ഗായകൻ എം ജി ശ്രീകുമാർ. ഭാര്യയ്ക്കൊപ്പമാണ് എം ജി ശ്രീകുമാർ കെ ജി ജയന്റെ മരണാനന്തര ചടങ്ങുകൾക്കെത്തിയത്.
ഈ കഴിഞ്ഞ ഡിസംബറിലായിരുന്നു കെ.ജി. ജയൻ തന്റെ നവതി ആഘോഷിച്ചത്. സംഗീത ജീവിതത്തിൽ തന്റെ 63-ാം വർഷത്തിലേക്കും അദ്ദേഹം കടന്നിരുന്നു. നടൻ ജോസ് പ്രകാശ് ആയിരുന്നു കെ. ജി ജയൻ, കെ.ജി വിജയൻ എന്നീ ഇരട്ടസഹോദരന്മാരുടെ പേര് ചുരുക്കി ‘ജയവിജയ’ എന്നാക്കിയത് . ആ കൂട്ടുകെട്ട് പേര് തെക്കേ ഇന്ത്യ മുഴുവൻ പല ഗാനങ്ങളിലൂടെ പ്രണയമായും ഭക്തിയായും സംഗീതാസ്വാദകരുടെ മനസ്സിൽ തിങ്ങിനിന്നിരുന്നു. ഇരുപതോളം സിനിമകൾക്ക് ജയവിജയ സഹോദരന്മാർ സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്.
1968-ൽ പുറത്തിറങ്ങിയ ഭൂമിയിലെ മാലാഖമാർ ആണ് ഇവർ വർക്ക് ചെയ്ത ആദ്യസിനിമ. ‘നക്ഷത്രദീപങ്ങൾ തിളങ്ങി…’, ‘ഹൃദയം ദേവാലയം…’ തുടങ്ങിയവ സംഗീതാസ്വാദകർക്കിടയിൽ വലിയ ഹിറ്റായി മാറിയിരുന്നു. 1988-ലായിരുന്നു കെ.ജി. വിജയൻ അന്തരിക്കുന്നത്. കോട്ടയം നാഗമ്പടം കടമ്പൂത്ര മഠത്തിൽ ഗോപാലൻ തന്ത്രിയുടേയും പൊൻകുന്നം തകടിയേൽ കുടുംബാംഗം പരേതയായ നാരായണിയമ്മയുടേയും മകനായിട്ടാണ് ഇവരുടെ ജനനം. ശ്രീനാരായണ ഗുരുവിന്റെ നേർ ശിഷ്യനായിരുന്നു അച്ഛനായ ഗോപാലൻ തന്ത്രി. 2019-ൽ രാജ്യം ഇദ്ദേഹത്ത പദ്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. 1991-ൽ സംഗീതനാടക അക്കാദമി, 2013-ൽ ഹരിവരാസനം പുരസ്കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.