കഴിഞ്ഞ ദിവസം ട്രെയിനിൽ നിന്നും ടിക്കറ്റ് ചോദിയച്ചതിന് ടി ടി ഇയെ ട്രെയിനിൽനിന്നും തള്ളിയിട്ട് കൊന്ന വാർത്ത വന്നിരുന്നു. മലയാള സിനിമയിലും സജീവ സാന്നിധ്യമായിരുന്നു കൊല്ലപ്പെട്ട ടിടിഇ കെ വിനോദ്. അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ചിരിക്കുകയാണ് മോഹന്‍ലാല്‍. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് മോഹന്‍ലാല്‍ മരണപ്പെട്ട ടിടിഇയെ ഓര്‍ത്തെടുത്തത്. സുഹൃത്തും അഭിനേതാവുമായിരുന്ന ടി ടി ഇ വിനോദിന് ആദരാഞ്ജലികൾ എന്നാണ് മോഹന്‍ലാല്‍ അദ്ദേഹത്തിന്റെ ചിത്രത്തിനൊപ്പം കുറിച്ചത്. മോഹന്‍ലാൽ നായകനായെത്തിയ മിസ്റ്റര്‍ ഫ്രോഡ്, പെരുച്ചാഴി, എന്നും എപ്പോഴും, പുലിമുരുകന്, ഒപ്പം എന്നീ ചിത്രങ്ങളിലും വിനോദ് വേഷമിട്ടിട്ടുണ്ട്.
എറണാകുളം മഞ്ഞുമ്മല്‍ സ്വദേശിയായ വിനോദ് പതിനാലിലും അധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സഹപാഠി കൂടിയായ ആഷിഖ് അബുവിന്റെ ചിത്രത്തിലൂടെയാണ് വിനോദ് അഭിനയരംഗത്തേക്ക് എത്തിപ്പെടുന്നത്. മമ്മൂട്ടി അഭിനയിച്ച് ഗ്യാങ്സ്റ്റര്‍ എന്ന ചിത്രമായിരുന്നു അത്. സോഷ്യല്‍മീഡിയകളിലെ സിനിമാ ഗ്രൂപ്പുകളിലും അത്ര സജീവമായിരുന്നു വിനോദ്. വിനോദിന്റെ മരണവിവരം അറിഞ്ഞ് ഞെട്ടിയെന്നാണ് നിര്‍മാതാവായ സാന്ദ്രാ തോമസും പ്രതികരിക്കുകയുണ്ടായി. സിനിമാ രംഗത്തുള്ള പലരും വിനോദിന്റെ മരണവാർത്തയറിഞ്ഞ് പ്രതികരണമറിയിച്ചിരുന്നു.
![](https://movieworldmedia.in/wp-content/uploads/2024/04/fsdjskjd-3.jpg)
ഇന്നലെ വൈകിട്ട് ഏഴര സമയത്തിനടുത്തോടെ എറണാകുളം-പട്ന എക്സ്പ്രസിലാണ് കേരളത്തെ ഞെട്ടിച്ച ഈ ദാരുണ സംഭവം നടന്നത്. തൃശൂരിനും വടക്കാഞ്ചേരി സ്റ്റേഷനുമിടയിലുള്ള വെളപ്പായ എന്ന സ്ഥലത്ത് വച്ച് ടിക്കറ്റ് ചോദിച്ചതിന്റെ പേരില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് ടിടിഇ വിനോദിനെ, ഒഡീഷ സ്വദേശിയായ രജനീകാന്ത തള്ളിയിടുകയായിരുന്നു. വീഴ്ച്ചയില്‍ തൊട്ടടുത്ത ട്രാക്കിലേക്ക് വീണ വിനോദിന്റെ ശരീരത്തിലൂടെ മറ്റൊരു ട്രെയിന്‍ കയറിയിറങ്ങി പോവുകയായിരുന്നു. വെളപ്പായ റെയില്‍വേ ഓവര്‍ ബ്രിഡ്ജിന് താഴെ ട്രാക്കില്‍ നിന്നാണ് വിനോദിന്റെ മൃതദേഹം കണ്ടെത്തിയത്. കോച്ചിലെ യാത്രക്കാര്‍ നല്കിയ വിവരം അനുസരിച്ച് പാലക്കാട് നിന്നാണ് പ്രതിയെ റെയില്‍വേ പൊലീസ് പിടികൂടുന്നത്.
![](https://movieworldmedia.in/wp-content/uploads/2024/04/fsdjskjd-4.jpg)
ജനറല്‍ ടിക്കറ്റുമായി റിസര്‍വ് കോച്ചില്‍ കയറിയതിന് ആയിരം രൂപ പിഴ അടയ്ക്കണമെന്ന് പറഞ്ഞതോടെയാണ് ടിടിഇയെ താന്‍ ട്രെയിനിന്റെ പുറത്തേക്ക് തള്ളിയിട്ടതെന്നാണ് പ്രതി രജനീകാന്ത മൊഴി നല്‍കിയത്. തന്റെ കൈയില്‍ പണം ഇല്ലായിരുന്നുവെന്നും പിഴ നല്‍കണമെന്ന് പറഞ്ഞതോടെയാണ് ടിടിഇ വിനോദിനെ പുറത്തേക്ക് ചവിട്ടിയിട്ടതെന്നാണ് രജനീകാന്ത പോലീസിന് നൽകിയ മൊഴി. രജനീകാന്തയുടെ വൈദ്യപരിശോധന പൂര്‍ത്തിയാക്കിയതായും, ആ സമയത്ത് ഇയാള്‍ അമിതമായി മദ്യപിച്ചിരുന്നെന്നും പൊലീസ് വ്യക്തമാക്കി.