കന്നഡ സിനിമ ഇൻഡസ്ട്രിയിലെ മുൻനിര നായക നടനായ ദർശൻ തൂഗുദീപയെ കഴിഞ്ഞ ദിവസം കൊലപാതകക്കേസിൽ അറസ്റ്റ് ചെയ്തിരുന്നു. താരം ഉൾപ്പെട്ട കൊലക്കേസിൽ ദർശന്റെ സുഹൃത്തായ പവിത്ര ഗൗഡയെ ഇപ്പോൾ ഒന്നാം പ്രതിയാക്കിയിരിക്കുകയാണ്. രണ്ടാം പ്രതിയാണ് ദർശൻ ഇപ്പോഴുള്ളത്. പവിത്ര ഗൗഡയുടെ നിർദേശപ്രകാരമാണ് ചിത്രദുർഗ സ്വദേശിയായ രേണുകാസ്വാമിയെ കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ അന്വേഷണത്തിൽ തെളിഞ്ഞത്. ദർശനും അനുയായികളും ചേർന്ന് രേണുകാസ്വാമിയെ ബെംഗളൂരുവിലെത്തിച്ച് ക്രൂരമർദനത്തിന് ഇരയാക്കി കൊലപ്പെടുത്തുകയായിരുന്നെന്നും പോലീസ് കണ്ടെത്തി. കേസിൽ ഒരു സ്ത്രീ ഉൾപ്പെടെ നാലുപേരെക്കൂടി ഇനിയും പിടികൂടാനുണ്ടെന്ന് പോലീസ് വ്യക്തമാക്കി. എന്നാൽ ഇവർ ഒളിവിലാണെന്നാണ് നിഗമനം.
കന്നഡ സിനിമാ ഇൻഡസ്ട്രിയിലെ നടിയും ഫാഷൻ ഡിസൈനറുമാണ് പവിത്ര ഗൗഡ. ദർശനുമായി പവിത്ര ഗൗഡ പത്തുവർഷമായി ബന്ധം പുലർത്തിവരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. ഇവർക്ക് ഭർത്താവും മകളുമുണ്ട്. കഴിഞ്ഞ ജനുവരിയിൽ പവിത്ര ഗൗഡ തന്റെ മകളുടെ വിവാഹത്തോടനുബന്ധിച്ച് ‘ചലഞ്ചിങ് സ്റ്റാർ എന്നറിയപ്പെടുന്ന ദർശനുമായി പത്തുവർഷത്തെ ബന്ധം’ എന്നുള്ള പേരിൽ ദർശനുമായുള്ള ബന്ധം വെളിപ്പെടുത്തിക്കൊണ്ട് ഇൻസ്റ്റഗ്രാമിൽ റീൽ പോസ്റ്റുചെയ്തിരുന്നു. അതിന് വിമർശനവുമായി ദർശന്റെ ഭാര്യ വിജയലക്ഷ്മി, പവിത്രയും അവരുടെ ഭർത്താവുമൊത്തുളള ചിത്രങ്ങൾ സാമൂഹികമാധ്യമത്തിൽ പോസ്റ്റു ചെയ്യുകയുംചെയ്തു. ഇതോടെ പവിത്രയ്ക്കുനേരേയുള്ള ദർശന്റെ ആരാധകരുടെ ദേഷ്യം സാമൂഹികമാധ്യമത്തിൽ നിറഞ്ഞിരുന്നു. ആ സമയത്താണ് ചിത്രദുർഗ വെങ്കടേശ്വര ലേ ഔട്ട് സ്വദേശിയായ രേണുകാസ്വാമി പവിത്രയെക്കുറിച്ച് സാമൂഹികമാധ്യമത്തിൽ മോശം കമന്റിട്ടത്. ദർശന്റെ കടുത്ത ആരാധകൻകൂടിയായിരുന്നു രേണുക സ്വാമി. പവിത്ര, ദർശനെയും ഭാര്യ വിജയലക്ഷ്മിയെയും അകറ്റുന്നെന്നാരോപിച്ചായിരുന്നു അയാളുടെ കമന്റ്.
പവിത്രയെക്കുറിച്ച് രേണുകാസ്വാമിയുടെ മോശം കമന്റുകൾ തുടരെത്തുടരെ വരാൻതുടങ്ങിയതോടെയാണ് അയാളെ വകവരുത്താൻ നടി പവിത്ര തീരുമാനിക്കുകയായിരുന്നെന്നാണ് പോലീസിന്റെ നിഗമനം. ആർ.ആർ. നഗറിലെ പട്ടണഗെരെയിലെ ഷെഡ്ഡിലാണ് കൊലപാതകം നടന്നത്. അറസ്റ്റിലായ ദർശനെയും പവിത്രയെയും പോലീസ് ബുധനാഴ്ച ഈ ഷെഡ്ഡിലെത്തിച്ച് തെളിവെടുപ്പുനടത്തുകയും ചെയ്തിരുന്നു. രേണുകാസ്വാമിയുടെ മൃതദേഹം കണ്ട സ്ഥലത്ത് കേസിലെ മറ്റു നാലുപ്രതികളെ എത്തിച്ചും തെളിവെടുപ്പുനടത്തിയിട്ടുണ്ടായിരുന്നു. രാവിലെ ദർശൻ ഉൾപ്പെടെയുള്ള പ്രതികളെ ചോദ്യം ചെയ്ത അന്നപൂർണേശ്വരീ പോലീസ് സ്റ്റേഷന് മുമ്പിൽ വൻ ജനാവലിയാണ് തടിച്ചുകൂടിയത്. ഇവരെ പിരിച്ചുവിടാൻ പോലീസ് അവസാനം ലാത്തിച്ചാർജ് നടത്തുകയായിരുന്നു.
ഇതാദ്യമായല്ല നടൻ ദർശന്റെ പേരിൽ പരാതികൾ വരുന്നത്. വിവാദങ്ങളിലൂടെ തന്നെയാണ് നടന്റെ ജീവിതം മുന്നോട്ടു പോകുന്നത്. ഗാർഹിക പീഡനത്തിന് ഭാര്യ വിജയലക്ഷ്മി കൊടുത്ത പരാതിയിൽ നിന്നും ഇങ്ങോട്ട് നിരവധി പരാതികളും ആരോപണങ്ങളും ഉയർന്നിരുന്നു.