മലയാളിക്ക് ഹരം പകരുന്ന സിനിമകൾ ഒന്ന് എടുത്ത് നോക്കിയാൽ അതിൽ മുൻപന്തിയിൽ നിൽക്കുന്ന ചിത്രങ്ങളും, കഥാപാത്രങ്ങളും സുരേഷ് ഗോപിയുടേത് ആയിരിക്കും. ഭരത് സുരേഷ് ഗോപി , നായക നടൻ എന്ന നിലയിൽ മാത്രമല്ല, തന്റെ പെരുമാറ്റം കൊണ്ടും ജനമനസ്സിൽ ഇടം ആളാണ് ഇദ്ദേഹം. ഇപ്പോഴിതാ യുവ താരനിരയിലെ പ്രമുഖനായ ടോവിനോ തോമസ് അദ്ദേഹത്തിന് പിറന്നാൾ ആശംസകളുമായി എത്തിയിരിക്കയാണ്.
View this post on Instagram
ടോവിനോക്കും മക്കൾക്കും ഒപ്പമിരിക്കുന്ന സുരേഷ് ഗോപിയുടെ ചിത്രം പങ്കുവെച്ചു കൊണ്ട് ‘ ഹാപ്പി ബർത്ഡേ സൂപ്പർസ്റ്റാർ സുരേഷ് ഗോപി’ എന്ന അടിക്കുറിപ്പും നൽകിയിട്ടുണ്ട്. നിരവധി ചലച്ചിത്ര താരങ്ങളും ആരാധകരും ചിത്രത്തിന് താഴെ കമെന്റുകളുമായി എത്തിയിട്ടുണ്ട്. സുരേഷ് ഗോപിയുടെ പല പ്രവർത്തനങ്ങളും ആരാധകർക്കും, സാധാരണക്കാർക്കും സഹായമാവാറുണ്ട്. വാർത്തകളിൽ ഇടം നേടണം എന്ന ആഗ്രഹിക്കാതെയാണ് സുരേഷ് ഗോപി പല കാര്യങ്ങളും ചെയ്യാറുള്ളത്.
1958 ജൂൺ 26ന് കൊല്ലം ജില്ലയിലാണ് സുരേഷ് ഗോപിയുടെ ജനനം. കെ.എസ് സേതുമാധവന്റെ സംവിധാനത്തിൽ 1965ൽ പുറത്തിറങ്ങിയ ‘ഓടയിൽ നിന്ന്’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അഭിനയരംഗത്തേക്ക് കടന്നു വരുന്നത്. ഏഴാമത്തെ വയസിലായിരുന്നു സുരേഷ് ഗോപിയുടെ ആദ്യസിനിമയിലേക്കുള്ള ചുവടുവയ്പ്പ്.
പിന്നീട് 1984 – 85 കാലഘട്ടങ്ങളിൽ നിരപരാധി, വേഷം എന്നീ ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചു. സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ മോഹൻലാൽ കേന്ദ്രകഥാപാത്രമായി എത്തിയ ‘ടി പി ബാലഗോപാലൻ എംഎ’യിൽ സുരേഷ് ഗോപിയുടെ കഥാപാത്രം ശ്രദ്ധ നേടിയിരുന്നു. 1986 രാജാവിന്റെ മകൻ എന്ന ചിത്രത്തിൽ മോഹൻലാലിനോടൊപ്പം തന്നെ സുരേഷ് ഗോപിയും തകർത്ത് അഭിനയിച്ചു.
വില്ലനിസം തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച ചിത്രങ്ങൾ ആയിരുന്നു പൂവിന് പുതിയ പൂന്തന്നൽ, സായംസന്ധ്യ തുടങ്ങിയവ. മമ്മൂട്ടി നായകനായ ചിത്രത്തിൽ സുരേഷ് ഗോപി പ്രതിനായകൻ ആയിരുന്നു. ‘ഇരുപതാം നൂറ്റാണ്ട്’ എന്ന ഒരൊറ്റ ചിത്രത്തിലെ വില്ലൻ വേഷം സുരേഷ് ഗോപിയുടെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായിരുന്നു.
അതേസമയം, നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിലും സുരേഷ് ഗോപി പങ്കാളിയായിരുന്നു. ചെറുപ്പത്തിൽ വേർപിരിഞ്ഞ മകൾ ലഷ്മിയുടെ പേരിലുള്ള ലഷ്മി ഫൗണ്ടേഷന്‍റെ സാന്ത്വനം, നിരവധി പാവപ്പെട്ട കുഞ്ഞുങ്ങൾക്ക് ഇന്നും ഒരു സഹായമാണ്. എൻഡോസള്‍ഫാൻ ദുരിതത്തിലാഴ്ത്തിയവർക്ക് 9 പാർപ്പിടങ്ങളാണ് സുരേഷ് ഗോപി നിർമ്മിച്ച് നല്‍കിയത്. കൂടാതെ ആദിവാസി സമൂഹത്തിനും സുരേഷ് ഗോപി കൈത്താങ്ങായിരുന്നു. മാവേലിക്കരയിലൂടെ യാത്ര ചെയ്യുമ്പോൾ കാൽ നഷ്ടപ്പെട്ട മനുഷ്യന് ഒരു ലക്ഷം രൂപയോളം മുടക്കി കൃത്രിമക്കാൽ നൽകി. അഭിനയസ്‌നേഹി ആണെങ്കിലും ഒരു മനുഷ്യസ്‌നേഹി കൂടിയാണ് സുരേഷ് ഗോപി എന്ന അതുല്യ പ്രതിഭ.