വൈശാഖ് സംവിധാനം നിർവഹിച്ചു മമ്മൂക്ക പ്രധാന വേഷത്തിലെത്തി പ്രദർശനത്തിന് എത്താനിരിക്കുന്ന ചിത്രമാണ് ടർബോ. ടർബോ ട്രെയിലർ ഇറങ്ങിയപ്പോൾ മുതൽ മമ്മൂട്ടിയുടെ ടർബോ ജോസിനോപ്പം പ്രേക്ഷകർ പ്രതീക്ഷ വയ്ക്കുന്ന കഥാപാത്രമാണ് വെട്രിവേൽ എന്ന വില്ലൻ കഥാപാത്രം. വെട്രിവേലായി എത്തുന്നത് കന്നഡ നടനും സംവിധായകനും എഴുത്തുകാരനുമെല്ലാമായ രാജ് ബി ഷെട്ടിയാണ്. സിനിമയിലല്ലാതെയുള്ള അദ്ദേഹത്തിന്റെ വേഷം അദ്ദേഹത്തിന്റേതായ ഒരു വ്യക്തിത്വം കാണിക്കുന്ന ഒന്നാണ്. ഒരു മുണ്ടും ഷർട്ടും അതിനൊപ്പം കഴുത്തിൽ ചുറ്റിയിട്ട ഷാളും അദ്ദേഹത്തിന്റെ സ്ഥിരം വേഷമാണ്. തന്റെ വേഷം തന്റെ നാടിന്റെ സംസ്കാരത്തെ ആണ് കാണിക്കുന്നതെന്ന് പറയുകയാണ് രാജ് ബി ഷെട്ടി.
രാജ് ബി ഷെട്ടിയുടെ വാക്കുകൾ…
‘ഈ വേഷം ഭയങ്കര എളുപ്പമല്ലേ..ഈ വസ്ത്രം എനിക്ക് ഭയങ്കര കംഫർട്ടബിൾ ആണ്. കൂടാതെ ഞാനെവിടുന്നാണ് വരുന്നത് എന്നും ഇത് സൂചിപ്പിക്കുന്നുണ്ട്. എന്റേതൊരു തീരദേശ നാടാണ്. അവിടുത്തെ വസ്ത്രമാണ് ഇത്. അതുകൊണ്ടുതന്നെ എനിക്കിത് ഭയങ്കര ഇഷ്ടമാണ്.
സിനിമയുടെ ആദ്യ ദിവസം ഞാനൊരു പച്ച ഷർട്ടും പച്ച മുണ്ടുമാണ് ധരിച്ചിരുന്നത്. മമ്മൂട്ടി സാറിന്റെ കാരവാനിൽ പോയി, നമസ്തേ എന്നൊക്കെ പറഞ്ഞു. എന്നെ കണ്ടപാടെ, ആ.. ഇത് തന്റെ കോസ്റ്റ്യൂം ആണോ എന്നാണ് ചോദിച്ചത്. അപ്പോൾ ഞാൻ പറഞ്ഞു അതെന്റെ കോസ്റ്റ്യൂം ആണ്. ടർബോയിലെ ഞാൻ ചെയ്യുന്ന വെട്രിവേൽ എന്ന കഥാപാത്രത്തിനും കോസ്റ്റ്യൂം ഏകദേശം അതേ സ്റ്റെെലാണ്. ബ്ലാക്ക് മുണ്ടും ബ്ലാക്ക് ഷർട്ടും ആണ് വെട്രിവേൽ ധരിക്കുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹം വിചാരിച്ചു അത് വെട്രിവേലിന്റെ കോസ്റ്റ്യൂം ആണെന്ന്. ഞാനന്ന് വീട്ടിൽ നിന്ന് വരുകയായിരുന്നു.
മമ്മൂക്കയുടെ കോസ്റ്റ്യൂം സെൻസൊക്കെ അടിപൊളി ആണ്. അദ്ദേഹം കോസ്റ്റ്യൂം ഒക്കെ മേന്റെെൻ ചെയ്യുന്നപോലെ ഒന്നും എന്നെക്കൊണ്ട് ചെയ്യാനാവില്ല. എന്റെ പാന്റെവിടെ ഷർട്ടെവിടെ എന്നുപോലും കണ്ടുപിടിക്കാനാവില്ല. ഒരാൾ നന്നായി വസ്ത്രം ധരിച്ചുവന്നാൽ ഞാൻ കോംപ്ലിമെന്റ് ചെയ്യും. പക്ഷെ ആ ലുക്ക് എന്നെക്കൊണ്ട് കൊണ്ടുനടക്കാനാവില്ല. മമ്മൂക്കയുടെ നല്ല കോസ്റ്റ്യും ഒക്കെ കണ്ടാൽ നന്നായിട്ടുണ്ടെന്ന് ഞാൻ പറയാറുണ്ട്. അപ്പോൾ മമ്മൂക്ക താങ്ക്യൂ എന്നും പറയും.’ കന്നഡ സിനിമയ്ക്ക് മറ്റൊരു മുഖം നൽകിയ സിനിമാക്കാരനാണ് രാജ് ബി ഷെട്ടി. സംവിധാനം, തിരക്കഥ, അഭിനയം എന്നീ മേഖലകളിൽ തന്റേതായ സ്ഥാനം ഉണ്ടാക്കിയെടുത്ത കലാകാരൻ കൂടിയാണ് അദ്ദേഹം.