ഹിന്ദുസ്ഥാനിയിലെ ഇതിഹാസ ഗായികയും പദ്മവിഭൂഷൺ ജേത്രിയുമായ പ്രഭ ആത്രേ പുണെയിൽ അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് ശനിയാഴ്ച പുലർച്ചെ ആയിരുന്നു അന്ത്യം. ശനിയാഴ്ച മുംബൈയിൽ പ്രഭ സംഗീതപരിപാടി അവതരിപ്പിക്കാനിരിക്കുകയായിരുന്നു. അത്രേയുടെ അടുത്ത കുടുംബാംഗങ്ങളിൽ ചിലർ വിദേശത്തായതിനാൽ അവർ വന്നാലുടൻ സംസ്കാരം നടത്തുമെന്നാണ് കുടുംബാംഗങ്ങൾ പറഞ്ഞത്.
ഹിന്ദുസ്ഥാനി സംഗീതത്തിലെ പ്രശസ്ത കിരാന ഘരാന വഴിയുടെ ശക്തയായ വക്താവായിരുന്നു പ്രഭ ആത്രേ എന്ന ഈ ഇതിഹാസ ഗായിക. ഇവർ പാശ്ചാത്യലോകത്ത് ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തെ ജനകീയമാകുന്നതിൽ വളരെ വലിയ പങ്കുവഹിച്ചിട്ടുണ്ട്. 1932 സെപ്റ്റംബർ 13-ന് പുണെയിൽ അബാ സാഹേബിന്റെയും ഇന്ദിരാബായി അത്രേയുടെയും മകളായാണ് പ്രഭയുടെ ജനനം. ക്ലാസിക്കൽ ഗായിക എന്നതിലുപരി അധ്യാപിക, ഗവേഷക, സംഗീതസംവിധായക, എഴുത്തുകാരി എന്നീ നിലകളിലും മികവുപുലർത്തിയിട്ടുണ്ട്.
നിയമബിരുദധാരിയായ പ്രഭ അത്രേ സംഗീതത്തിൽ ഡോക്ടറേറ്റും നേടിയിരുന്നു. ശാസ്ത്ര, നിയമ ബിരുദങ്ങൾ നേടിയ ശേഷം സംഗീതത്തിൽ ഡോക്ടറേറ്റും സ്വന്തമാക്കിയ പ്രഭയ്ക്ക് 2022ലാണ് രാജ്യത്തെ രണ്ടാമത്തെ അത്യുന്നത സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ ലഭിക്കുന്നത്. 1990-ൽ പദ്മശ്രീ പുരസ്കാരവും 2002-ൽ പദ്മഭൂഷണും നേടിയിരുന്നു. 1991-ൽ സംഗീതനാടക അക്കാദമി പുരസ്കാരവും ലഭിച്ചിട്ടുണ്ട്. രാഗങ്ങൾ, ഖയാൽ, തുംരി, ഗസൽ, ഭജൻ, തരാന എന്നിവ ഉൾപ്പെയുന്ന പരിഷ്കൃതശൈലിയിലൂടെ പ്രഭ അത്രേ പ്രേക്ഷകരെ ആകർഷിച്ചിരുന്നു.
ലോകമെമ്പാടും സഞ്ചരിച്ച് സംഗീതത്തെക്കുറിച്ച് നിരവധി പ്രഭാഷണങ്ങൾ പ്രഭ നടത്തിയിട്ടുണ്ട്. പുണെയിലെ ഫെർഗൂസൺ കോളേജിൽനിന്നാണ് സയൻസ് ബിരുദം നേടിയ്. പുണെ ലോ കോളേജിൽ നിന്നാണ് എൽഎൽ.ബി. പൂർത്തിയാക്കിയത്. ഗന്ധർവ മഹാവിദ്യാലയ മണ്ഡൽ, ലണ്ടനിലെ ട്രിനിറ്റി ലാബൻ കൺസർവേറ്റയർ ഓഫ് മ്യൂസിക് ആൻഡ് ഡാൻസ് എന്നിവിടങ്ങളിൽ നിന്നെല്ലാമാണ് സംഗീതം പഠിച്ചത്.
1960-ൽ റാഞ്ചിയിലെ ഓൾ ഇന്ത്യ റേഡിയോയിൽ അസിസ്റ്റന്റ് പ്രൊഡ്യൂസറായാണ് ഔദ്യോഗികജീവിതം ആരംഭിച്ചത്. 1980-92 കാലഘട്ടത്തിൽ മുംബൈയിലെ എസ്.എൻ.ഡി.ടി. സർവകലാശാലയിലെ സംഗീത വിഭാഗത്തിന്റെ മേധാവിയായും പ്രവർത്തിച്ചിട്ടുണ്ട്. ‘എൻലൈറ്റനിങ് ദ ലിസണർ’ ഉൾപ്പെടെ ഒട്ടേറെ പുസ്തകങ്ങളും പ്രഭ ആത്രേ രചിച്ചിട്ടുണ്ട്. സംഗീതത്തിന്റെ പാതയിൽ എന്ന പേരിൽ ആത്മകഥയും എഴുതി. പ്രഭ ആത്രേ വിവാഹം കഴിച്ചിരുന്നില്ല. ഉസ്താദ് റാഷിദ് ഖാന്റെ മരണത്തിന്റെ വേദന മാറും മുമ്പുള്ള ആത്രെയുടെ വിയോഗം ഹിന്ദുസ്ഥാനി സംഗീത ലോകത്തെയാകെ ദുഃഖത്തിലാഴ്ത്തിയിട്ടുണ്ട്.