‘ഹൃദയഭേദകം ഈ കാഴ്ച’; ഗുസ്തി താരങ്ങളുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അപര്‍ണ ബാലമുരളി

0
156

ദില്ലിയില്‍ ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് നടി അപര്‍ണ ബാലമുരളിയും. മോളിവുഡില്‍ നിന്ന് ആദ്യമായിട്ടാണ് ഒരു നടി പ്രതിഷേധം രേഖപ്പെടുത്തുന്നത്. ഗുസ്തി താരങ്ങളായ സാക്ഷി മാലിക്കിനെയും വിനേഷ് ഫോഗട്ടിനെയും പൊലീസ് റോഡിലൂടെ വലിച്ചിഴച്ച് കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമിക്കുന്നതിന്റെ വൈറല്‍ ചിത്രമടക്കം പങ്കുവച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് അപര്‍ണ ബാലമുരളി പ്രതികരിച്ചത്.

‘നമ്മുടെ ചാമ്പ്യന്മാരെ ഇങ്ങനെ കൈകാര്യം ചെയ്യുന്ന കാഴ്ച ഹൃദയഭേദകമാണ്’ എന്നാണ് ചിത്രത്തിനൊപ്പം അപര്‍ണ കുറിച്ചിരിക്കുന്നത്. നീതി വൈകുന്നത് നീതി നിഷേധമാണ് എന്ന ഒരു ഹാഷ് ടാഗും അപര്‍ണ സ്റ്റോറിക്കൊപ്പം ചേര്‍ത്തിട്ടുണ്ട്. ലൈംഗികാതിക്രമ പരാതിയില്‍ പ്രതി ചേര്‍ക്കപ്പെട്ട ബിജെപി എംപിയും ഗുസ്തി ഫെഡറേഷന്‍ മുന്‍ പ്രസിഡന്റുമായ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഗുസ്തി താരങ്ങള്‍ സമരം നടത്തുന്നത്. ജന്ദര്‍ മന്ദിറിയില്‍ നിന്ന് പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന് മുന്നിലേക്ക് സമരക്കാര്‍ ഇന്നലെ മാര്‍ച്ച് നിശ്ചയിച്ചിരുന്നു. മാര്‍ച്ചിനിടെ കസ്റ്റഡിയിലെടുത്ത താരങ്ങളെ ദില്ലി പൊലീസ് രാത്രിയോടെ വിട്ടയച്ചു. ഇതില്‍ ബജ്‌റംഗ് പൂനിയയെ രാത്രി ഏറെ വൈകിയാണ് വിട്ടയച്ചത്.

അതേസമയം താരങ്ങള്‍ക്കെതിരെ പൊലീസ് കേസും എടുത്തിട്ടുണ്ട്. കലാപ ശ്രമം, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. സെക്ഷന്‍ 147, 149, 186, 188, 332, 353, പിഡിപിപി ആക്ടിലെ സെക്ഷന്‍ 3 പ്രകാരമാണ് കേസ്. സമരം അവസാനിച്ചിട്ടില്ലെന്നും ജന്തര്‍ മന്തറിലെത്തി വീണ്ടും സത്യാഗ്രഹം ഇരിക്കുമെന്നും സാക്ഷി മാലിക്ക് ഉള്‍പ്പെടെയുള്ള താരങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. മന്തറിലെത്തി വീണ്ടും സത്യാഗ്രഹം ഇരിക്കുമെന്നും സാക്ഷി മാലിക്ക് ഉള്‍പ്പെടെയുള്ള താരങ്ങള്‍ വ്യക്തമാക്കി.

അതേസമയം ഇന്നലെ നടന്ന സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ ഗുസ്തി താരങ്ങളുടെ സമരവേദി ദില്ലി പൊലീസ് പൂര്‍ണ്ണമായും പൊളിച്ചുമാറ്റിയതോടെ സമരത്തിന്റെ ഭാവി അനിശ്ചിതത്വത്തില്‍ ആയിരിക്കുകയാണ്.

അതേസമയം,ജന്തര്‍മന്തറില്‍ സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കമല്‍ഹാസനും രംഗത്ത് എത്തിയിരുന്നു. ദേശീയ ഗുസ്തി ഫെഡറേഷന്‍ മേധാവിമാരുടെ ചൂഷണത്തിനെതിരെയുള്ള താരങ്ങളുടെ സമരം ഒരു മാസം പിന്നിടുമ്പോഴാണ് ട്വിറ്റര്‍ അക്കൗണ്ടിലൂടെ കമല്‍ഹാസന്‍ പിന്തുണ പ്രഖ്യാപിച്ചത്.

‘ഗുസ്തി താരങ്ങളുടെ പ്രതിഷേധം ആരംഭിച്ചിട്ട് ഒരു മാസം തികയുന്നു. രാജ്യത്തിന്റെ യശസുയര്‍ത്തുന്ന ഗുസ്തി മത്സരങ്ങളില്‍ പങ്കെടുക്കേണ്ട അവര്‍ ഇന്ന് സ്വയരക്ഷയ്ക്കായി പോരാടാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. നമ്മുടെ അഭിമാനമായ കായിക പ്രതിഭകളാണോ, അതോ ക്രിമിനല്‍ ചരിത്രമുള്ള രാഷ്ട്രീയക്കാരാണോ ഈ കാര്യത്തില്‍ പിന്തുണ അര്‍ഹിക്കുന്നത് എന്ന് നാം ആലോചിക്കണം എന്നായിരുന്നു കമല്‍ഹാസന്‍ ട്വീറ്റ് ചെയ്തത്.

ട്വീറ്റിന് താഴെ താരത്തിനെ പിന്തുണച്ചും അഭിനന്ദിച്ചും കമന്റുകള്‍ നിറഞ്ഞു. പൂജ ഭട്ട്, സോനൂ സൂധ്, ഗൗഹര്‍ ഖാന്‍, വിദ്യുത് ജമാല്‍, സ്വരാ ഭാസ്‌കര്‍ എന്നിവരും നേരത്തെ ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here