ഒറ്റയടിക്ക് ഞങ്ങള്‍ നാല് പേരും ആയിനത്തില്‍ ലാഭിച്ചത് ലക്ഷങ്ങള്‍ വരും; കുറിപ്പുമായി സംവിധായകന്‍ അഖില്‍ സത്യന്‍

0
114

സംവിധായകന്‍ സത്യന്‍ അന്തിക്കാടിനെക്കുറിച്ച് ഹൃദയസ്പര്‍ശിയായ കുറിപ്പുമായി മകനും സംവിധായകനുമായ അഖില്‍ സത്യന്‍. പുകവലിയും മദ്യപാനവുമില്ലാത്ത ഒരു അച്ഛനുണ്ടാവുക എന്നത് ഒരു ഭാഗ്യമാണെന്ന് അഖില്‍ കുറിക്കുന്നു. ഇന്ന് സിനിമയിലുള്ള ഞങ്ങളുടെ സമപ്രായക്കാര്‍ മലയാളം എഴുതാന്‍ പോലും കഷ്ടപെടുമ്പോള്‍ സ്വന്തമായി തിരക്കഥയും സംഭാഷണവുമെഴുതാന്‍ ഞങ്ങള്‍ക്ക് കഴിയുന്നതിന് കാരണം അച്ഛന്‍ തന്ന പുസ്തകങ്ങളാണെന്നും അഖിലിന്റെ കുറിപ്പില്‍ പറയുന്നു.

അഖില്‍ സത്യന്റ കുറിപ്പ്…

ഈയടുത്ത് വരെ ഒരു സിഗരറ്റിന് അഞ്ചോ ഏഴോ രൂപയോ മറ്റോ ആയിരിക്കും എന്നാണ് ഞാന്‍ കരുതിയിരുന്നത്. സിഗരറ്റില്‍ പിടിക്കുന്ന അതേ തീ അതിന്റെ വിലയിലുമുണ്ടെന്ന് അറിഞ്ഞത് വളരെ വൈകിയാണ്. മാക്‌സിമം ഒരു വൈന്‍ ബോട്ടിലിന്റെ വിലയറിയാം എന്നതൊഴിച്ചാല്‍ മദ്യകുപ്പികളുടെ ചെലവിനെ പറ്റി ഇപ്പോഴും എനിക്കറിയില്ല. ഈ അറിവില്ലായ്മയാണ് അച്ഛന്‍ എനിക്കും അനൂപിനും ചേട്ടന്‍ അരുണിനും പകര്‍ന്നു തന്ന ആദ്യത്തെ അറിവും സമ്പാദ്യവും. ഒറ്റയടിക്ക് ഞങ്ങള്‍ നാല് പേരും ആയിനത്തില്‍ ലാഭിച്ചത് ലക്ഷങ്ങള്‍ വരും. പുകവലിയും മദ്യപാനവുമില്ലാത്ത ഒരു അച്ഛനുണ്ടാവുക എന്നത് ഒരു ഭാഗ്യമാണ്. എനിക്കും ഇപ്പോള്‍ മൂന്നു വയസ്സുള്ള എന്റെ മകനും ആ ഭാഗ്യമുണ്ടാക്കിയതിന് അച്ഛനോടാണ് ആദ്യം നന്ദി പറയേണ്ടത്.

സ്‌കൂള്‍ കാലം കഴിയുന്നത് വരെയുള്ള ഓര്‍മ്മകളില്‍ കൂടുതലും അമ്മയാണ്. അച്ഛന്‍ നിറയെ സിനിമകള്‍ ചെയ്യുന്ന സമയം. ‘പിന്‍ഗാമി’യുടെ ക്ലൈമാക്‌സ് ഫൈറ്റ് ഷൂട്ട് കണ്ടതൊഴിച്ചാല്‍ കാര്യമായിട്ട് സിനിമ സാന്നിധ്യമൊന്നും ജീവിതത്തില്‍ ഉണ്ടായിട്ടില്ല. മിനിമം ഗ്യാരന്റിയുള്ള മലയാളം മീഡിയം അമ്മക്കുട്ടികളായി അത്യാവശ്യം മാര്‍ക്കോട് കൂടി പഠിത്തം കഴിഞ്ഞു കൊണ്ടിരിക്കുന്ന സമയത്താണ് അച്ഛന്‍ വര്‍ഷത്തില്‍ ഒരു സിനിമ മതിയെന്ന തീരുമാനവുമായി കൂടുതല്‍ സമയവും വീട്ടിലുണ്ടാവുന്നത്. അതും, അനായാസമായി ഒരു സൗഹൃദം ഞങ്ങള്‍ മൂന്നു പേരുമായി സ്ഥാപിച്ചെടുത്തു കൊണ്ട്. സ്‌കൂള്‍ കാലം മുതല്‍ എനിക്കും അനൂപിനും വായനയില്‍ താല്പര്യമുണ്ടെന്ന് മനസ്സിലാക്കി ബഷീറിന്റെയും എം ടി യുടെയും വി കെ എന്നിന്റെയും പുസ്തകങ്ങള്‍ അച്ഛന്‍ ഞങ്ങള്‍ക്ക് തന്നിരുന്നു.

ഇന്ന് സിനിമയിലുള്ള ഞങ്ങളുടെ സമപ്രായക്കാര്‍ മലയാളം എഴുതാന്‍ പോലും കഷ്ടപെടുമ്പോള്‍, സ്വന്തമായി തിരക്കഥയും സംഭാഷണവുമെഴുതാന്‍ ഞങ്ങള്‍ക്ക് കഴിയുന്നതിന് കാരണം അച്ഛന്‍ അന്നെടുത്ത് തന്ന പുസ്തകങ്ങളാണ്. തിരിഞ്ഞു നോക്കുമ്പോള്‍, അച്ഛന്‍ ഞങ്ങള്‍ക്ക് തന്നിട്ടുള്ള വലിയൊരു സമ്പത്ത് മലയാള ഭാഷ തന്നെയാണ്. ലാളിത്യവും മിതത്വവും തരുന്ന സമാധാനവും സന്തോഷവുമാണ് ഒരു മനുഷ്യന് വേണ്ട ഏറ്റവും വലിയ ലക്ഷ്വറി എന്ന് ഞങ്ങള്‍ പഠിച്ചെടുത്തത് അച്ഛനില്‍ നിന്നാണ്. ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ റൂമില്‍ കയറുന്ന അതേ സന്തോഷമാണ് തിരക്കുള്ള ബസ്സില്‍ പെട്ടന്ന് സീറ്റു കിട്ടിയാലും എനിക്കുള്ളത്. 34 വയസ്സുള്ള ഞങ്ങളുടെ മാരുതി കാറിന് റോഡില്‍ കാണുന്ന ഏതു പുതിയ കാറിനേക്കാളും ഭംഗി തോന്നുന്നതും അത് കൊണ്ട് തന്നെയായിരിക്കും.

‘കഥ തുടരുന്നു’ മുതല്‍ ‘ഞാന്‍ പ്രകാശന്‍’ വരെ ഏഴ് സിനിമകളിലാണ് ഞാനച്ഛനോടോപ്പം അസിസ്റ്റ് ചെയ്തിട്ടുള്ളത്. വെറുമൊരു പേപ്പറിലും പേനയിലും തുടങ്ങി നൂറു കൂട്ടം മനുഷ്യരിലൂടെയും സാങ്കേതിക പ്രക്രിയകളിലൂടെയും കടന്നു പോയി അവസാനം സ്‌ക്രീനിലെത്തുന്നത് വരെ ഒരു സിനിമക്ക് വേണ്ടി വരുന്ന എല്ലാ കാര്യങ്ങളിലും എനിക്ക് വ്യക്തമായ ധാരണ ഉണ്ടായത് ആ ഒന്‍പത് വര്‍ഷങ്ങള്‍ കൊണ്ടാണ്. അച്ഛന്റെ കൂടെയുള്ള ആ ഏഴു സിനിമകളാണ് ‘പാച്ചുവും അത്ഭുത വിളക്കും’ എന്ന സിനിമ അതിന്റെ എല്ലാ കടമ്പകളും ചാടി കടന്ന് ഹാപ്പി എന്‍ഡിങ്ങിലെത്താന്‍ കാരണം.

ഒരു സത്യന്‍ അന്തിക്കാട് സിനിമ ഷൂട്ട് തീരുമ്പോള്‍ അതിലെ താരങ്ങള്‍ മുതല്‍ ഏറ്റവും ചെറിയ ജോലി ചെയ്യുന്നവര്‍ വരെ നിറഞ്ഞ മനസ്സോടെയും ഇനിയെപ്പോഴാണ് അടുത്ത സിനിമയെന്ന വിഷമത്തോടെയുമാണ് പിരിയുക. ‘പാച്ചു’ ഷൂട്ടിംഗ് തീര്‍ന്ന ദിവസം ലൈറ്റ് യൂണിറ്റിലെ ചേട്ടന്മാര്‍ ‘അച്ഛന്റെ സിനിമ തീര്‍ന്നത് പോലെ’ എന്ന് പറഞ്ഞതാണ് എനിക്കേറ്റവും സന്തോഷം തോന്നിയ നിമിഷങ്ങളിലൊന്ന്. അച്ഛനില്‍ നിന്നും ഞാന്‍ പഠിച്ചെടുത്തത് സംവിധാനം മാത്രമല്ലന്ന് മനസ്സിലായത് അന്നാണ്.

നാല്‍പതു വര്‍ഷത്തോളമായി സിനിമ സംവിധാനം പോലെ ശ്രമകരമായ ഒരു ജോലി വിജയകരമായി ചെയ്യാന്‍ സാധിക്കുക എന്നത് ഭൂമിയില്‍ ഒരു ശതമാനം പേര്‍ക്ക് മാത്രം സാധിക്കുന്ന കാര്യമാണ്. കഴിവും ഭാഗ്യവും കൊണ്ട് മാത്രം ഇത്രയും വര്‍ഷങ്ങള്‍ താണ്ടാന്‍ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല. ജീവിതത്തിലുള്ള അച്ചടക്കവും, ഒരല്പം പോലും കലര്‍പ്പില്ലാത്ത അര്‍പ്പണ ബോധവും, സ്വയം പുതുക്കലും, 57 സിനിമകള്‍ ചെയ്തിട്ടും അടുത്തൊരു സിനിമ ചെയ്യാനുള്ള അടങ്ങാത്ത കൊതിയുമുള്ളതുകൊണ്ടാവണം അച്ഛനിതിന് കഴിയുന്നത്. ഒരു സംവിധായകന്‍ തന്റെ പ്രായവും പരിചയവും കൂടിക്കഴിഞ്ഞാല്‍ പണ്ട് ചെയ്തതിന്റെ ഇരട്ടി അധ്വാനം ചെയ്തു കൊണ്ടാണ് പുതിയ സിനിമകളുണ്ടാകേണ്ടത് എന്ന് അച്ഛന്‍ വിശ്വസിക്കുന്നു.

മത്സ്യത്തൊഴിലാളികള്‍ കടലിനെ കാണുന്ന പോലെയാണ് നമ്മള്‍ സിനിമയെ കാണേണ്ടത് എന്നച്ഛന്‍ പറയാറുണ്ട്. അഹങ്കാരത്തിനും അമിതമായ ആത്മവിശ്വാസത്തിനും മുക്കിക്കളയുന്ന ചുഴികളും, ആത്മാര്‍ത്ഥതക്കും അധ്വാനത്തിനും തിയറ്ററുകള്‍ നിറക്കുന്നമ്പോള്‍ എങ്ങിനെ വിശ്വസിക്കാതിരിക്കും!

LEAVE A REPLY

Please enter your comment!
Please enter your name here