95-ാം ഓസ്‌കാറില്‍ ഡോക്യുമെന്ററി വിഭാഗത്തില്‍ പുരസ്‌കാരം നേടിയ ഹ്രസ്വചിത്രമായിരുന്നു ദ് എലിഫന്റ് വിസ്പേഴ്സ്. നീലഗിരിയിലെ മുതുമലൈ വനത്തിലാണ് ഡോക്യുമെന്ററി ചിത്രീകരിച്ചത്. രഘു എന്ന ആനക്കുട്ടിയും ബൊമ്മനും ബെല്ലിയുമാണ് കേന്ദ്രകഥാപാത്രങ്ങള്‍. ഇവരുടെ കഥ കാര്‍ത്തികി ഗോണ്‍സാല്‍വസ് വെറും 41 മിനിറ്റില്‍ പറഞ്ഞു തീര്‍ത്തപ്പോള്‍ പ്രേക്ഷകര്‍ക്കും ഇവര്‍ പ്രിയപ്പെട്ടവരായി. തമിഴ്‌നാട് മുതുമലൈ ദേശീയോദ്യാനത്തിന്റെയും തേപ്പക്കാട് ആനസംരക്ഷണ കേന്ദ്രത്തിന്റെയും മനോഹാരിത നിറഞ്ഞു നില്‍ക്കുന്നതാണ് ഓരോ ഫ്രെയിമും.
ഇപ്പോഴിതാ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബൊമ്മനും ബെല്ലിയും. ചിത്രത്തിന്റെ നിർമ്മാതാക്കൾ തങ്ങളെ ചൂഷണം ചെയ്യുകയും ഒരു ചായ പോലും വാങ്ങി തന്നിട്ടില്ല എന്നാണ് ഇരുവരും ആരോപണ൦ ഉന്നയിക്കുന്നത്. ഷോട്ടിങ്ങിനിടെ നിരവധി പ്രതിസന്ധികൾ ഉണ്ടായെന്നും, ഓസ്കാർ കിട്ടിയതിനു ശേഷം കാര്യമായ പ്രതിഫലം ഒന്നും നൽകിയില്ല എന്നും പറയുകയാണ് ബൊമ്മനും ബെല്ലിയും. ഇതിനുപിന്നാലെ നിർമ്മാതാക്കൾക്കെതിരെ കേസ് കൊടുത്തെങ്കിലും അത് പിൻവലിക്കണം എന്ന് പറഞ്ഞ് തങ്ങളെ ഭീഷണിപ്പെടുത്തി എന്നും അവർ വ്യക്തമാക്കി.
അതേസമയം, ഈ ആരോപണങ്ങൾക്കെതിരെ പ്രതികരിച്ചിരിക്കുകയാണ് ഡോക്യൂമെന്ററിയുടെ സംവിധായിക കാര്‍ത്തികി ഗോൺസാൽവസും നിർമ്മാതാക്കളും. സിഖ്യ എന്റർടൈന്മെന്റ്സ് ആണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ഓസ്കറിന് ശേഷം തമിഴ്നാട്ടിലെ ആനപരിപാലന കേന്ദ്രങ്ങള്‍ക്ക് മുഖ്യമന്ത്രി സ്റ്റാലിന്‍റെ പ്രത്യേക സഹായം ലഭിച്ചിട്ടുണ്ടെന്നും സംവിധായിക വ്യക്തമാക്കി.
നേരത്തെ, ചിത്രത്തില്‍ ‘ജീവിച്ച്’ അഭിനയിച്ച ബൊമ്മനും ബെല്ലിക്കും തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ഒരുലക്ഷം രൂപ വീതം നല്‍കിയിരുന്നു. മാത്രമല്ല തേപ്പക്കാട്, കോഴിക്കാമുത്തി ആനക്കൊട്ടിലുകളില്‍ ജോലി ചെയ്യുന്ന 91 ജീവനക്കാര്‍ക്കും ഒരു ലക്ഷം രൂപ വീതം നല്‍കുമെന്ന പ്രഖ്യാപനവും നടത്തി. ഇതിനൊപ്പം ഇവര്‍ക്ക് താമസസൗകര്യങ്ങളൊരുക്കാന്‍ 9 ദശാംശം 10 കോടിരൂപയും അനുവദിച്ചിരുന്നു.
കൂടാതെ ഡോക്യുമെന്ററിയിലെ ബൊമ്മന്‍-ബെല്ലി ദമ്പതികളെ പ്രധാനമന്ത്രി നരേന്ദ്രമോദിയും സന്ദര്‍ശിച്ചിരുന്നു. മുതുമല കടുവ സംരക്ഷണ കേന്ദ്രത്തിലെത്തിയ പ്രധാനമന്ത്രി ബൊമ്മനെയും ബെല്ലിയെയും അഭിനന്ദിച്ചു. ചിത്രങ്ങള്‍ മോദി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. ‘ദി എലഫന്റ് വിസ്‌പേഴ്‌സി’ന്റെ സംവിധായിക കാര്‍ത്തികി ഗോണ്‍സാല്‍വസ് മുതുമലയില്‍ ഓസ്‌കര്‍ ട്രോഫിയുമായി എത്തി. ചിത്രങ്ങള്‍ കാര്‍ത്തികി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് ചിത്രം ഏറ്റെടുത്തിരിക്കുന്നത്.
ആദിവാസി വിഭാഗത്തില്‍പ്പെട്ട ബെല്ലിയ്ക്കും ബൊമ്മനുമൊപ്പം വര്‍ഷങ്ങളോളം നിന്ന് അവരോടൊപ്പം ജീവിച്ചാണ് രഘുവെന്ന ആനയെക്കുറിച്ച് കാര്‍ത്തികി മനസിലാക്കുന്നത്. കേരളവുമായി വളരെ അടുത്ത് കിടക്കുന്ന തമിഴ്നാട്ടിലെ മുതുമലയില്‍ വെച്ചാണ് ഡോക്യുമെന്ററി ചിത്രീകരിച്ചിരിക്കുന്നത്. അഞ്ച് വര്‍ഷത്തോളം ഇതിനായി സംവിധായിക പ്രവര്‍ത്തിച്ചിട്ടുണ്ട്. മുതുമല ദേശിയോദ്യാനത്തില്‍ താമസിക്കുന്ന കാട്ടുനായക്കര്‍ ഗോത്ര വിഭാഗത്തില്‍ പെട്ടവരാണ് ഈ ദമ്പതികള്‍. ബെല്ലിയും ബൊമ്മനും ആനകളെ പരിപാലിക്കുന്ന പാപ്പാന്‍മാരുടെ കുടുംബത്തില്‍പ്പെട്ടയാളാണ് ബൊമ്മന്‍.
ഏഷ്യയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ആനത്താവളമായ തെപ്പക്കാട് ആനക്യാമ്പിലാണ് ഇദ്ദേഹം ജോലി ചെയ്യുന്നത്. ബെല്ലിയുടെ ആദ്യ ഭര്‍ത്താവ് കടുവയുടെ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. അതുകൊണ്ട് തന്നെ ബെല്ലിയ്ക്ക് ആദ്യം വന്യമൃഗങ്ങളെ ഭയമായിരുന്നു. അധികം വൈകാതെ അവര്‍ ആനക്കുട്ടികളെ പരിപാലിക്കാന്‍ നിയമിക്കപ്പെടുന്നു. അവിടെ വച്ചാണ് അവര്‍ ബൊമ്മനെ കണ്ടുമുട്ടുന്നത്. പിന്നീട് ഇരുവരും വിവാഹിതരാകുന്നു.