16 വർഷത്തെ അധ്വാനത്തിന് ശേഷം, കാത്തിരിപ്പുകൾക്ക് അവസാനം കുറിച്ചുകൊണ്ട് ആടുജീവിതം പ്രേക്ഷകർക്ക് മുന്നിലെത്തി. നിറഞ്ഞ കണ്ണുകളോടെയാണ് ഓരോ പ്രേക്ഷകനും തീയേറ്ററിൽനിന്നും ഇറങ്ങുന്നത്. അഭിനേതാക്കളുടെ പ്രകടനവും, സിനിമയുടെ മികവുമെല്ലാം അവരുടെ മുഖത്തുതന്നെ പ്രകടമാണ്. ഓസ്‌കാറിന് അർഹമായ പ്രകടനമാണ് ചിത്രത്തിൽ പൃഥ്വിരാജ് കാഴ്ചവെച്ചതെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.
”സിനിമയിൽ നജീബിനെ കാണുമ്പോൾ അത് പ്രിഥ്വിരാജണെന്ന് നമുക്കൊരിക്കലും തോന്നില്ല. സിനിമ കാണുമ്പോൾ ടൈറ്റിൽ കാണിക്കുമ്പോൾ മുതൽ നമ്മൾ നജീബിലേക്കു പോവുകയാണ്. ഒരു ഓസ്കാർ നേടിയെടുക്കാനുള്ള എല്ലാ ഗുണങ്ങളും ഈ സിനിമയ്ക്കുണ്ട്. നമ്മൾ കണ്ടിട്ടുള്ള ആകാശദൂതിനൊക്കെ ശേഷം വികാരങ്ങളുടെ അങ്ങേയറ്റത്തുകൊണ്ടെത്തിക്കുന്ന ചിത്രമാണിത്. വേദനയോടുകൂടി അല്ലാതെ ഈ സിനിമ കാണാൻ കഴിയില്ല. തീയേറ്ററിൽ എല്ലാവരും അനങ്ങാതിരുന്നു കാണുകയായിരുന്നു .”
”പ്രിഥ്വിരാജിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസാണ് ഇതിൽ കാഴ്ചവെച്ചത്. കാണുന്നവരെന്തായാലും കരയും, പിന്നെ കയ്യിൽ ഒരു കുപ്പി വെള്ളം കൊണ്ടുപോകുന്നത് നല്ലതാവും. കാരണം എപ്പോഴും ദാഹം തോന്നും. പതിനാറു വർഷത്തെ ബ്ലെസ്സിയുടെ അധ്വാനത്തിന് ഹാറ്റ്സോഫ് എത്രകാലം കാത്തിരിക്കാനുള്ളത് സിനിമയിലുണ്ട്. ”, ”ഇമോഷണലി നമ്മളെ ബാധിക്കുന്ന നമ്മളെ പറയിപ്പിക്കുന്ന സിനിമയാണിത്. പൃഥ്വിരാജ് അഭിനയിക്കുകയായിരുന്നില്ല, ജീവിക്കുകയായിരുന്നു സിനിമയിൽ. ഒരു ഓസ്കാർ ലെവൽ സിനിമയാണിത്.”
”ഒരു മലയാള സിനിമയായിട്ട് നമുക്കിതിനെ തോന്നില്ല, കാരണം ഒരു ഇന്റർനാഷണൽ മൂവി കണ്ടൊരു ഫീലാണ് കിട്ടുന്നത്. നോവൽ വായിച്ച അതെ ഫീലോടുകൂടെ നമുക്ക് കാണാൻ സാധിക്കും. ”, ” ഇന്റർവെൽ മുതൽ കരയുകയായിരുന്നു, മനസ്സറിഞ്ഞു കരഞ്ഞുകണ്ട ഒരു സിനിമയാണിത്, അതിലെ പാട്ടുകളും വളരെ നല്ല പാട്ടുകളാണ്,”, ” പ്രതീക്ഷിച്ചതിലും കൂടുതൽ സിനിമ തന്നു, ഓസ്കാറിനർഹമായ അഭിനയമാണ് പൃഥ്വിരാജിന്റേത്. പാട്ടുകളും ബിജിഎമ്മും ഒക്കെ മനോഹരമായിരുന്നു, ഹക്കിമായി ചെയ്ത നടനും വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. ” പ്രവാസജീവിതം അനുഭവിച്ച നിരവധി കുടുംബങ്ങളും സിനിമ കാണാൻ എത്തിയിരുന്നു, തങ്ങളുടെ ജീവിതത്തിലെ ചില സന്ദർഭങ്ങളുമായി താരതമ്യം ചെയ്യാൻ സാധിച്ചെന്നും വല്ലാതെ മനസ്സിൽ തട്ടിയ സിനിമയായിരുന്നു ആടുജീവിതമെന്നും അവർ അഭിപ്രായപ്പെട്ടു.
മലയാളത്തിൽ പ്രദർശനത്തിന് എത്തുന്നതിനു മുൻപ് തെലങ്കാനായിൽ ചിത്രത്തിന്റെ സ്പെഷ്യൽ പ്രീമിയർ ഷോ നടത്തിയിരുന്നു. മലയാളികൾക്കപ്പുറമുള്ള പ്രേക്ഷകരിൽ നിന്നും വളരെ മികച്ച അഭിപ്രായം തന്നെയാണവിടെ നിന്നും ലഭിച്ചത്. കൂടാതെ സംവിധായകൻ മണിരത്നവും, കമൽ ഹാസനുമെല്ലാ ചിത്രത്തെ പ്രശംസിച്ചിരുന്നു.