മലയാളത്തിൽ ചെറുതും വലുതുമായ ഒത്തിരി സിനിമകൾ വരുന്നുണ്ട്. കൊമേഷ്യലി വലിയ ചിത്രങ്ങൾ ഇറങ്ങുമ്പോൾ ഒപ്പം വരുന്ന ചില പ്രസക്ത വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ചെറിയ സിനിമകൾ ആളുകൾ ശ്രദ്ധിക്കപ്പെടാതെ പോകുന്നുണ്ട്. അത്തരത്തിൽ വളരെ നല്ലൊരു സിനിമയായിരുന്നു ജിയോ ബേബി സംവിധാനം ചെയ്ത കുഞ്ഞുദൈവം എന്ന സിനിമയെന്നും, കൂടാതെ അടുത്തിടെ ഇറങ്ങിയ സർക്കാർ ഉൽപ്പന്നം എന്ന സിനിമയെന്നും ലാൽ ജോസ് പറഞ്ഞു. ഇത്തരം സിനിമകൾ പ്രദർശിപ്പിക്കാനായി മറ്റൊരു സ്ട്രീം തന്നെ വേണമെന്നും അദ്ദേഹം പറയുകയുണ്ടായി. മന്ദാകിനി എന്ന പുതിയ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി മൂവി വേൾഡ് മീഡിയയ്ക്കു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം ലാൽ ജോസ് പറഞ്ഞത്. ഒപ്പം ജിയോ ബേബിയും ഉണ്ടായിരുന്നു.
ലാൽ ജോസിന്റെ വാക്കുകൾ…
‘ജിയോ ബേബി ചെയ്ത കുഞ്ഞുദൈവം എന്ന സിനിമ കണ്ടപ്പോൾതന്നെ മനസ്സിലായിരുന്നു ഇയാളിച്ചിരി കുഴപ്പക്കാരനാണ് എന്ന്. പക്ഷെ ആ സിനിമ അന്ന് തീയേറ്ററിൽ മറ്റു സിനിമകളെപോലെ ഇറക്കാൻ പറ്റിയില്ലായിരുന്നു. കാരണം അതിന്റെ തിയേറ്റർ റിലീസിന് ഇൻവെസ്റ്റ് ചെയ്താൽ പണം തിരിച്ചുകിട്ടില്ല. അതിനു മറ്റൊരുരീതിയിൽ ഉള്ള മാർക്കറ്റിങ് സ്ട്രാറ്റജിവേണം. കുഞ്ഞുദൈവം പോലെ എനിക്കിഷ്ടപ്പെട്ട വേറൊരു സിനിമ ഉണ്ടായിരുന്നു. അപ്പൊ അവനോട് ഞാൻ പറഞ്ഞു, ഈ സ്കൂളുകളെ കേന്ദ്രീകരിച്ചു, തീയേറ്ററുകൾ ഏറ്റെടുത്തിട്ട് പ്രദർശിപ്പിക്കുന്ന രീതി നോക്കാൻ കാരണം, ആളുകൾ നിർബന്ധമായും വന്നു കാണണം എന്ന രീതി. അല്ലെങ്കിൽ നമ്മളുടെ കാര്യം ആലോചിച്ചു നോക്കിയാൽ മതി. ചിലപ്പോൾ നല്ല സിനിമ ആയിരിക്കും. പക്ഷെ ആളുകൾ അറിഞ്ഞു അതിലേക്കു വരണമെങ്കിൽ വേറെന്തോക്കെയോ ഘടകങ്ങൾകൂടി അതിൽ വേണം. അതുകൊണ്ട് എനിക്കന്നു അത് ചെയ്യാൻ കഴിഞ്ഞില്ല. നല്ല സങ്കടം ഉണ്ടായിരുന്നു. ഇങ്ങനത്തെ സിനിമകൾ കാണുമ്പോളാണ് നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ലല്ലോ എന്ന നിരാശ വരുന്നത്.
സർക്കാർ ഉൽപ്പന്നം എന്ന സിനിമ ചെയ്തു. വളരെ നല്ല സിനിമയായിരുന്നു. ഭയങ്കര ഇഷ്ടമായ സിനിമയായിരുന്നു. അതിനുവേണ്ടി പരമാവധി പ്രൊമോഷൻ പരിപാടികളും എല്ലാം ചെയ്തിരുന്നു. എങ്കിലും തീയേറ്ററിൽ വിജയിക്കുന്നതിനു അതിനൊരു ലിമിറ്റുണ്ടായിരുന്നു. അതൊരു ഗതികേടാണ്. പക്ഷെ വേറൊരു സ്ട്രീം ഉണ്ടാവണം അത്തരം സിനിമകൾക്ക്. വലിയ സിനിമകളുടെ ഇടയിൽ ഇത്തരം സിനിമകൾ ശ്രദ്ധിക്കപെടാതെപോകും. പിന്നെ എപ്പോഴെങ്കിലും ടി വിയിലോ യൂട്യൂബിന്റെ വരുമ്പോൾ ഈ സിനിമയ്ക്ക് എന്തുപറ്റി എന്ന് ചോദിക്കും,അപ്പൊ നമ്മൾക്ക് ദേഷ്യം വരും.’