മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം നിർവ്വഹിച്ച ചിത്രമാണ് ‘മലെെക്കോട്ടെെ വാലിബൻ’. ഏറെ ചർച്ചചെയ്യപ്പെട്ട ചിത്രം തീയേറ്ററുകളിലെ പ്രദർശനത്തിന് ശേഷം ഓടിടി പ്രദർശനത്തിനായി ഹോട്സ്റ്റാറിലെത്തിയിരുന്നു. ഇപ്പോൾ ചിത്രം ടെലിവിഷൻ പ്രീമിയറിനൊരുങ്ങുകയാണ്. മെയ് 19 നാണ് ചിത്രം ടെലിവിഷനിലെത്തുക. ഏഷ്യാനെറ്റിലൂടെയാണ് മലെെക്കോട്ടെെ വാലിബന്റെ പ്രീമിയർ നടക്കുക. വെെകുന്നേരം അഞ്ചരയ്ക്കാണ് പ്രീമിയർ.
View this post on Instagram
ജനുവരി 25നാണ് മലൈക്കോട്ടൈ വാലിബൻ തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്. ചിത്രം പ്രദർശനത്തിനെത്തിയപ്പോൾ പലതരത്തിലുള്ള വിമർശനങ്ങൾ ഉയർത്തിയിരുന്നു. ചിത്രത്തിന് വേഗത പോരാ എന്നും, ഫാൻസിന് തൃപ്തി ആയില്ലെന്നുമൊക്കെയുള്ള കമന്റുകൾ നിരവധി ഉയർന്നിരുന്നു. എന്നാൽ ഫാൻസിനു വേണ്ടി ഉണ്ടാക്കിയ ഒരു സിനിമയാണ് വാലിബൻ എന്ന് തങ്ങൾ എവിടെയും പറഞ്ഞിട്ടില്ലെന്നാണ് സംവിധായകൻ വിമർശനങ്ങൾക്ക് മറുപടി നൽകിയത്. കൂടാതെ ഒരു ലിജോ ജോസ് പെല്ലിശ്ശേരി മുത്തശ്ശിക്കഥ എന്നാണ് ചിത്രത്തെ പിന്നാട് വിശേഷിപ്പിച്ചത്.
സമീപ കാലത്ത് മോഹൻ ലാൽ നായകനാകുന്ന ഏറ്റവും ഹൈപ്പ് നിറഞ്ഞ സിനിമയെന്ന പ്രത്യേകതയോടു കൂടിയാണ് മലൈക്കോട്ടൈ വാലിബൻ തിയറ്ററുകളിലെത്തിയത്. മാസ്റ്റർ ക്രാഫ്റ്റ്മാൻ എൽജെപിയും മോഹൻലാലും ഒന്നിക്കുന്നു എന്നത് തന്നെയാണ് ചിത്രത്തിന് ഇത്രമാത്രം ഹൈപ്പ് നൽകിയത്. സ്ഥലകാല സൂചനകള്‍ തരാത്ത അമർചിത്രകഥ പോലെ കാണാവുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. നാട് ചുറ്റി മല്ലന്മാരെ തോല്‍പ്പിക്കുന്ന മലൈക്കോട്ടൈ വാലിബന്‍ എന്ന യോദ്ധാവിന്റെ കഥയാണ് ചിത്രം പറയുന്നത്. വിവിധ നാടുകളിലൂടെ അദ്ദേഹം നടത്തുന്ന യാത്രയും അതിനിടയില്‍ ഉണ്ടാകുന്ന അനുഭവങ്ങളും സംഘര്‍ഷങ്ങളുമാണ് ചിത്രത്തിന്‍റെ പശ്ചാത്തലം.
ചിത്രത്തിന്‍റെ പ്രഖ്യാപനം മുതൽ വലിയ ഹെെപ്പ് ലഭിച്ചതുകൊണ്ടുതന്നെ പ്രീ ബുക്കിങ്ങിൽ പോലും ചിത്രം കോടികൾ വാരിയിരുന്നു. ആദ്യ ദിന കളക്ഷനിലും വാലിബന് അത് ഗുണം ചെയ്‌തെന്നാണ് സിനിമാ ട്രേഡ് അനലിസ്റ്റുകളും മറ്റും അഭിപ്രായപ്പെടുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രം ഷിബു ബേബി ജോണിന്റെ ജോൺ ആൻഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ചേർന്നാണ് നിർമ്മിച്ചത്. മറാഠി നടി സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വർമ്മ, മണികണ്ഠൻ ആചാരി, സുചിത്ര നായർ, മനോജ് മോസസ്, ബംഗാളി നടി കഥ നന്ദി തുടങ്ങിയവരൊക്കെ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
മലയാളത്തിന് പുറമെ തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലുമാണ് റിലീസിനെത്തിയത്.അതേസമയം ചിത്രത്തിനെതിരെ വ്യാപകമായ രീതിയിൽ ഡീഗ്രേഡിങ്ങും നടക്കുന്നുണ്ട്. മോഹൻലാൽ എന്ന നായകനെ പരമാവധി ഉപയോഗിച്ചില്ലെന്നും ചിത്രം നാടകം പോലെയാണ് എടുത്ത് വെച്ചിരിക്കുന്നതെന്നുമാണ് ചിലർ പറയുന്നത്.