‘മഞ്ഞുമ്മൽ ബോയ്സ്’ പോലൊരു വലിയ സിനിമ ഇറങ്ങാനിരിക്കെ പല അനിശ്ചിതത്വങ്ങളാണ് സിനിമാ മേഖലയിൽ നടന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു മലയാള സിനിമ നിർമ്മാതാക്കൾക്കെതിരെ വലിയ വിമർശനവുമായി തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക് രംഗത്തെത്തിയ വാർത്ത മൂവി വേൾഡ് മീഡിയ പുറത്തുവിട്ടത്. ഫെബ്രുവരി 22 മുതൽ മലയാള സിനിമകൾ തിയറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്നായിരുന്നു അവരുടെ തീരുമാനം. മലയാള സിനിമയുടെ നിർമ്മാതാക്കളും വിതരണക്കാരും തിയറ്റർ ഉടമകളോട് വിവേചനം കാണിക്കുകയാണെന്നും എങ്ങുമില്ലാത്ത നിബന്ധനകൾ മനഃപൂർവം തിയറ്റർ ഉടമകൾക്ക് മേൽ അടിച്ചേൽപ്പിക്കുകയാണെന്നൊക്കെയാണ് മൂവി വേൾഡുമായി നടത്തിയ അഭിമുഖത്തിൽ ഫിയോക്ക് പ്രസിഡന്റ് കെ വിജയകുമാർ പറഞ്ഞത്..
എന്നാൽ അടുത്ത ദിവസംതന്നെ വിഷയത്തിൽ നിർമ്മാതാക്കളുടെ സംഘടനയും രൂക്ഷമായത്തന്നെ പ്രതികരിച്ചു. മഞ്ഞുമ്മൽ ബോയ്സുൾപ്പെടെയുള്ള മലയാള സിനിമകൾ തീരുമാനിച്ച സമയത്തുതന്നെ പ്രദർശിപ്പിക്കുമെന്നും, ചിത്രം പ്രദർശിപ്പിക്കാത്ത തിയേറ്ററുകളുമായി തുടർ സഹകരണമുണ്ടാവില്ല എന്നും മൂവി വേൾഡുമായി നടത്തിയ അഭിമുഖത്തിൽ കെഎഫ്പിഎ വെെസ് പ്രസിഡന്റ് സിയാദ് കോക്കർ പറയുകയുണ്ടായി.
മൂവി വേൾഡ് പുറത്തുവിട്ട ആ വീഡിയോയ്ക്ക് താഴെ വന്ന ഒരു കമന്റാണ് ഇപ്പോൾ ചർച്ചയ്ക്കു പാത്രമാകുന്നത്… മറ്റാരുമല്ല 2018 പോലൊരു വലിയ സിനിമ നമ്മുക്ക് നൽകിയ നിർമ്മാതാവ് വേണു കുന്നപ്പിള്ളിയുടേതാണ് കമന്റ്… വളരെ ഹാസ്യാത്മകമായിട്ടുള്ള ആ കമന്റ് യതാർത്ഥത്തിൽ തീയേറ്ററുടമകളുടെ സംഘടനയായ ഫിയോക്കിനെതിരെയുള്ള ഒരു പരോക്ഷ വിമർശനമാണ്.
കമന്റ് പൂർണ്ണരൂപം…
വിവരക്കേടോ, ഭാഗ്യ പരീക്ഷണമോ ആയി സിനിമ പിടിക്കാനിറങ്ങുകയും, ഓരോ വർഷവും കോടാനുകോടി നഷ്‌ടപ്പെടുത്തുകയും ചെയ്യുന്ന പ്രൊഡ്യൂസർമാരുടെ ഏകാധിപത്യ നിലപാട് തീർച്ചയായും നിർത്തലാക്ക പെടേണ്ടതാണ്… പത്തോ, ഇരുപതോ കോടി മുടക്കി ഒരു സിനിമ പിടിക്കുന്നതിനേക്കാൾ, എത്രയോ വലിയ റിസ്കാണ്, കാര്യമായ ചിലവൊന്നമില്ലാതെ ഓരോ സിനിമയും റിലീസിനായി എടുക്കുകയും, ഓടിയില്ലെങ്കിൽ മാറ്റി അടുത്ത പടം എടുക്കുകയും ചെയ്യുന്ന തീയറ്റർ ഉടമകൾ എടുക്കുന്നത്? ഇരട്ടത്താപ്പിന് ജീവൻ വച്ചാൽ, എന്തൊക്കെ സംഭവിച്ചു കൂടാ? എന്ന ചോദ്യമാണ് വേണു കുന്നപ്പിള്ളി കമന്റിലൂടെ മുന്നോട്ടുവെയ്ക്കുന്നത്…
സർക്കാസ്റ്റിക് ആയിട്ടാണ് പറഞ്ഞതെങ്കിലും, കാര്യം വളരെ വ്യക്തമാണ്. കോടികൾ മുടക്കി വളരെ പ്രതീക്ഷയോടെ നിർമ്മിക്കുന്ന സിനിമകൾ ഓടാതാകുമ്പോൾ ഏറ്റവുമധികം നഷ്ടം സംഭവിക്കുക നിർമ്മാതാക്കൾക്കാണ്. അതേസമയം ഒരു സിനിമ ഓടിയില്ലെങ്കിൽ മറ്റൊന്ന് ഇട്ട് അധികം നഷ്ടം വരാതിരിക്കാൻ തീയേറ്ററുടമകൾക്കു ഓപ്ഷനുണ്ട്. എന്നാൽ നിർമ്മാതാക്കൾക്ക് അങ്ങനൊന്നില്ല. അങ്ങനൊരു സാഹചര്യത്തിൽ തിയേറ്ററുടമകൾ മുന്നോട്ടു വെയ്ക്കുന്ന കർക്കശ്ശ നിലപാട് ശരിക്കും ഇരട്ടത്താപ്പല്ലേ എന്ന ചോദ്യമാണ് വേണു കുന്നപ്പിള്ളി ഈ കമന്റിലൂടെ ചോദിക്കുന്നത്.