ഇടുക്കി കാമാക്ഷിയിലെ ഒരു ഗ്രാമത്തിൽ നടന്ന തർക്കം, 1980-കളിൽ കരുണാകരൻ സർക്കാരിനെ വരെ പിടിച്ചുലച്ച വിവാദം, കേരളം കണ്ട ഏറ്റവും വലിയ പോലീസ് ക്രൂരതകളിലൊന്ന് . ഈ യഥാർത്ഥ സംഭവത്തെ ചുറ്റിപ്പറ്റിയാണ് തങ്കമണി ചിത്രം. 1987ലെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെ ആയിരുന്നു തങ്കമണി സംഭവം നടന്നത്. തങ്കമണി സംഭവത്തിൽ പോലീസിന്റെ ഭാഗത്തുനിന്ന് തെറ്റ് സംഭവിച്ചതായി അന്ന് സർക്കാർ തന്നെ തുറന്നുസമ്മതിച്ചിരുന്നു. അന്നത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷം തങ്കമണി സംഭവം സർക്കാരിനെതിരെയുള്ള ആയുധമാക്കി. അന്ന് യുഡിഎഫിന് വേണ്ടി പ്രധാനമന്ത്രി രാജീവ് ഗാന്ധി അടക്കമുള്ളവർ കേരളത്തിലെത്തിയിരുന്നു. എന്നാൽ ആ പ്രചാരണങ്ങൾക്കൊന്നും തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ കഴിഞ്ഞില്ല. ഫലമോ, സർക്കാർ താഴെ വീണു.
ഈ സംഭവങ്ങളെ അന്നത്തെ പോലീസ് വേട്ടയുടെ ഇരയാകേണ്ടിവന്ന ഒരാളുടെ വീക്ഷണകോണിൽ അവതരിപ്പിക്കുകയാണ് തങ്കമണിയിലൂടെ രതീഷ് രഘുനന്ദൻ. തങ്കമണി സംഭവത്തെ അതേപടി ആവിഷ്കരിക്കുകയല്ല ചിത്രത്തിൽ ചെയ്തിരിക്കുന്നത്. മറ്റു ചില സംഭവവികാസങ്ങളുടെ പശ്ചാത്തലമാണ് സിനിമയിലെത്തുമ്പോൾ തങ്കമണിയിലെ നരനായാട്ട്. അതേസമയം യഥാർത്ഥ സംഭവത്തിന്റെ തീവ്രത ചോരുന്നുമില്ല എന്നിടത്താണ് രതീഷ് രഘുനന്ദൻ എന്ന സംവിധായകന്റെ വിജയം.
സൗഹൃദവും പ്രതികാരവും പ്രണയവും കുടുംബബന്ധങ്ങളും അധികാരക്കൊതിയും രാഷ്ട്രീയ കരുനീക്കങ്ങളുമെല്ലാം തങ്കമണി പ്രേക്ഷകന് മുന്നിലെത്തിക്കുന്നു. സർക്കാരിനെ താഴെയിടാൻ പ്രതിപക്ഷം തങ്കമണി സംഭവത്തെ എങ്ങനെ ഉപയോഗിച്ചു എന്നും ചിത്രം കാട്ടിത്തരുന്നുണ്ട്. ഒരു കുറ്റാന്വേഷണ കഥ സമാന്തരമായി പോകുന്നുണ്ടെങ്കിലും തങ്കമണി ബസ് കത്തിക്കലും തുടർസംഭവങ്ങളുംതന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. 1986-ൽ ഇടുക്കിയിലെ തങ്കമണി എന്ന ഗ്രാമം അശാന്തിയിലമർന്നത് എങ്ങനെയെന്ന് അത്രമേൽ ഭീകരമായിത്തന്നെ ആവിഷ്കരിക്കുന്നതിൽ ചിത്രം വിജയിച്ചിട്ടുണ്ട്.
ആബേൽ ജോഷ്വാ മാത്തൻ എന്ന കഥാപാത്രമായി രണ്ട് ലുക്കിലാണ് ദിലീപ് എത്തുന്നത്. അർപ്പിത ഐ.പി.എസ് എന്ന പോലീസ് ഉദ്യോഗസ്ഥയായി പ്രണിതാ സുഭാഷ് ചിത്രത്തിൽ നിറഞ്ഞുനിൽക്കുന്നു. അനിതയായി നീതാ പിള്ളയും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ജോൺ വിജയ്, സമ്പത്ത് റാം, മനോജ് കെ ജയൻ, കോട്ടയം രമേഷ്, ജെയിംസ് ഏലിയാ, സുദേവ് നായർ, അസീസ് നെടുമങ്ങാട്, സിദ്ദിഖ്, അജ്മൽ അമീർ, മാളവികാ മോഹൻ തുടങ്ങിയവരും അവരവരുടെ കഥാപാത്രങ്ങൾ ഭംഗിയാക്കി.
മനോജ് പിള്ളയുടെ ഛായാഗ്രഹണവും വില്യം ഫ്രാൻസിസിന്റെ സംഗീതവും ചിത്രത്തിന് ഊർജമേകുന്നുണ്ട്. ഗാനങ്ങളിൽ പെണ്ണിന്റെ പേരല്ല തങ്കമണി എന്ന ഗാനത്തിനാണ് മുൻതൂക്കം. സംഗീതമായും പശ്ചാത്തലസംഗീതമായും പലയിടങ്ങളിലായി ഗാനം കടന്നുവരുന്നുണ്ട്. തങ്കമണിയിൽ നടന്ന സംഭവങ്ങളുടെ തുടർച്ചയും ചിത്രത്തിൽ ചർച്ചയ്ക്ക് വിധേയമാക്കുന്നുണ്ട്. ഒരു സർക്കാരിനെത്തന്നെ വീഴ്ത്താൻ ഇടയാക്കിയെന്നത് ഒരുവശം. അതിലപ്പുറം ആ സംഭവത്തിനുശേഷം തങ്കമണിയെന്ന നാടിനെ മറ്റുനാട്ടുകാർ എങ്ങനെ നോക്കിക്കണ്ടുവെന്നും അത്തരമൊരു സാഹചര്യത്തിൽനിന്ന് തങ്കമണി എന്ന ഇടുക്കിയിലെ മലയോരഗ്രാമം എങ്ങനെ പുറത്തുകടന്നു എന്നും ചിത്രം തുറന്നുകാട്ടുന്നു.