സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായി നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ പോസ്റ്റ്.ഒരച്ഛന്റെ വാത്സല്യം തിരിച്ചറിയണമെങ്കില്‍ നല്ല തന്തക്ക് പിറക്കണമെന്ന് പറഞ്ഞുകൊണ്ടാണ് നടൻ പോസ്റ്റ് പങ്കുവച്ചത്.തൊട്ടുപിന്നാലെ തന്നെ സുരേഷ് ഗോപിക്ക് പിന്തുണ നല്‍കിയതാണോ എന്ന ചോദ്യവുമായി നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്.
സാധാരണക്കാരായ അച്ഛന്മാര്‍ ഇങ്ങനെ പൊതു ഇടങ്ങളിലും, ബസ്സിലും ട്രെയിനിലും മറ്റും ദേഹത്തു തൊട്ടും തലോടിയും പിതൃവാത്സല്യം കാണിക്കാന്‍ തുനിഞ്ഞിറങ്ങിയാല്‍ നിങ്ങളില്‍ എത്ര പേര്‍ അതിന് അനുവദിച്ചു കൊടുക്കുമെന്നും, കുറച്ച് മാസങ്ങൾക്ക് മുമ്പ് ഒരു പയ്യൻ ആവേശം മൂത്ത് അപർണ്ണ ബാലമുരളി യുടെ അനുവാദം ഇല്ലാതെ ദേഹത്ത് തൊട്ട് ഫോട്ടോ എടുക്കാൻ ശ്രമിച്ചപ്പോൾ ഉണ്ടായ അതേ അവസ്ഥ തന്നെയാണ് ഇപ്പൊൾ സുരേഷ് ഗോപിക്ക് ഉണ്ടായതും….മറ്റുള്ള പെൺകുട്ടികളുടെ തോളിൽ കയ്യിട്ടിട്ട് അല്ല അച്ഛൻ സ്നേഹം പ്രകടിപ്പിക്കേണ്ടത് വേറെ എന്തൊക്കെ മാർഗങ്ങൾ ഉണ്ട് സ്നേഹം പ്രകടിപ്പിക്കാൻ തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റിന് ലഭിച്ചിരിക്കുന്നത്.
മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയില്ലെന്നും വാത്സല്യമാണ് പ്രകടിപ്പിച്ചതെന്നുമുള്ള സുരേഷ് ഗോപിയുടെ വിശദീകരണത്തിന് ശേഷമാണ് കൃഷ്ണകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.എന്തായാലും നടന്റെ പോസ്റ്റ് പരോക്ഷമായി സുരേഷ്‌ഗോപിയെ പിന്തുണച്ചു എന്നാണ് ഭൂരിഭാഗവും അഭിപ്രായപ്പെടുന്നത് .
കഴിഞ്ഞ ദിവസമാണ് നടൻ സുരേഷ് ഗോപി കോഴിക്കോട് വെച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയില്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയത്. ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ കൈ വെക്കുകയും തട്ടി മാറ്റിയിട്ടും നടൻ അത് ആവര്‍ത്തിക്കുകയുമായിരുന്നു.വീഡിയോ വൈറൽ ആയതിന് പിന്നാലെയാണ് സംഭവം ഇത്രയും ആളിക്കത്തിയത് . സംഭവത്തിനെതിരെ വലിയ രീതിയിലുള്ള വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ അടക്കം ഉയർന്നുവന്നത് .രാഷ്ട്രീയ സാംസ്ക്കാരിക മേഖലകളിലെ നിരവധിയാളുകൾ ഇതിനോടകം സംഭവത്തിൽ പ്രതികരിച്ച് രംഗത്ത് എത്തിയിരുന്നു.തൊട്ടുപിന്നാലെ സുരേഷ് ഗോപിക്കെതിരെ മാധ്യമ പ്രവർത്തക പൊലീസിൽ പരാതി നൽക്കുകയായിരുന്നു.കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്കാണ് പരാതി നൽകിയത്. സ്ത്രീത്വത്തെ അപമാനിക്കുകയും മോശം ഉദ്ദേശത്തോടെ പെരുമാറുകയും ചെയ്തെന്നുമാണ് പരാതിയിലുള്ളത്. നടനെതിരെ കേസെടുക്കണമെന്നും മാധ്യമപ്രവർത്തക ആവശ്യപ്പെട്ടിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ സംഭവം അന്വേഷിക്കുമെന്ന് കമ്മീഷ്ണർ വ്യക്തമാക്കിയിട്ടുണ്ട്.
സംഭവത്തിൽ കോഴിക്കോട് നടക്കാവ് പൊലീസ് ഇന്ന് പരാതിക്കാരിയുടെയും സാക്ഷികളുടെയും മൊഴി രേഖപ്പെടുത്തും . ശേഷമാണ് തുടർ നടപടികളിലേക്ക് പോലീസ് കടക്കുക.മാധ്യമ പ്രവർത്തകയുടെ പരാതിയിൽ സുരേഷ് ഗോപിക്കെതിരെ ഐപിസി 354 എ വകുപ്പ് പ്രകാരം ലൈംഗിക ഉദ്ദേശത്തോടെ പെരുമാറിയതിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. രണ്ട് വർഷം തടവോ അല്ലെങ്കിൽ പിഴയോ ഒരുമിച്ച് ലഭിക്കാവുന്ന വകുപ്പാണിത്.