നടി തൃഷക്കെതിരെയുള്ള സ്ത്രീ വിരുദ്ധ പരാമർശത്തിൽ നടൻ മൻസൂർ അലി ഖാനെതിരേ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു.നടനെതിരെ നടപടിയെടുക്കുമെന്ന് ദേശീയ വനിതാ കമ്മിഷൻ അംഗം ഖുശ്ബു സുന്ദർ നേരത്തെ അറിയിച്ചിരുന്നു.ഇത്തരം വൃത്തികെട്ട മനോഭാവമുള്ളവരെ വെറുതേവിടാനാവില്ലെന്നും വിഷയം വനിതാ കമ്മിഷനിലെ മറ്റ് അംഗങ്ങളുമായി ചർച്ചചെയ്തിട്ടുണ്ടെന്നും ഉടൻ നടപടിസ്വീകരിക്കുമെന്നുമാണ് ഖുശ്‌ബു പറഞ്ഞിരുന്നത്.തൊട്ടുപിന്നാലെയാണ് നടപടി ഉണ്ടായിരിക്കുന്നത്.
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ലിയോയുടെ പ്രസ്മീറ്റിലാണ് നടി തൃഷയ്ക്കെതിരെ മൻസൂർ അലി ഖാൻ മോശം പരാമർശം നടത്തിയത് . മുൻപൊരു സിനിമയിൽ ഖുശ്ബുവിനെയും റോജയെയും കട്ടിലിലേക്ക് ഇടുന്നത് പോലെ തൃഷയെ ഇടാൻ പറ്റിയില്ലെന്നും താൻ ചെയ്ത സിനിമകളിലെ റേപ്പ് സീനുകളൊന്നും ലിയോയിൽ ഇല്ലായിരുന്നെന്നുമാണ് നടൻ പറഞ്ഞത്.താൻ ഉറപ്പായും ബെഡ് റൂം സീൻ കാണുമെന്ന് പ്രതീക്ഷിച്ചിരുന്നെന്നും നടൻ പറഞ്ഞു.
തൊട്ടുപിന്നാലെയാണ് മന്‍സൂര്‍ അലിഖാൻ നടത്തിയ പരാമർശത്തിൽ പ്രതികരിച്ച് നടി രംഗത്ത് എത്തിയത്. തനിക്കെതിരെയുള്ള മൻസൂറിന്റെ വാക്കുകളെ ശക്തമായ രീതിയിൽ അപലപിക്കുന്നുവെന്നും ലൈംഗിക, അനാദരവ്, സ്ത്രീവിരുദ്ധത, വെറുപ്പുളവാക്കുന്ന, മോശം അഭിരുചിയുള്ള ഒരാളുടെ പ്രസ്താവന ആയാണ് അതിനെ കാണുന്നതെന്നും ഇയാൾക്കൊപ്പം ഒരിക്കലും സ്‌ക്രീൻ സ്പേസ് പങ്കിടാത്തതിൽ സന്തോഷവതിയാണെന്നുംതന്റെ സിനിമാ ജീവിതത്തിന്റെ ബാക്കി ഭാഗങ്ങളിലും അതൊരിക്കലും സംഭവിക്കില്ലെന്നും നടി പറയുന്നു.ട്വിറ്ററിലൂടെയാണ് നടി ഈ വിഷയത്തിൽ പ്രതികരിച്ചത്.
താരത്തിന്റെ പോസ്റ്റിന് പിന്നാലെ സംഭവം വലിയ രീതിയിൽ ചർച്ചാവിഷയമായിരിക്കുകയാണ് .നടിയ്ക്ക് പിന്തുണയുമായി സംവിധായകൻ ലോകേഷ് കനകരാജ് ഉൾപ്പെടെ രംഗത്ത് എത്തിയിട്ടുണ്ട്.മൻസൂർ അലി ഖാൻ നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങൾ കേട്ട് നിരാശയും രോഷവും തോന്നിയെന്നും എല്ലാ വ്യവസായത്തിലും സ്ത്രീകൾ, സഹ കലാകാരന്മാർ, പ്രൊഫഷണലുകൾ എന്നിവരോടുള്ള ബഹുമാനം എപ്പോഴും കാത്തുസൂക്ഷിക്കണമെന്നുമാണ് നടൻ ട്വിറ്ററിലൂടെ സംഭവത്തിൽ പ്രതികരിച്ചത്.
മോശം പരാമർശത്തിൽ പ്രതികരിച്ച് നടി മാളവിക മോഹനനും രംഗത്ത് എത്തിയിരുന്നു .മൻസൂർ അലി ഖാന്റെ വാക്കുകൾ വെറുപ്പുളവാക്കുന്നതാണെന്നും പറഞ്ഞുകൊണ്ടാണ് നടി മാളവിക എക്സിലൂടെ തന്റെ പ്രതിഷേധം അറിയിച്ചത്. സ്ത്രീകളെക്കുറിച്ച് അദ്ദേഹം ചിന്തിക്കുന്നതാലോചിക്കുമ്പോൾ ലജ്ജ തോന്നുന്നുവെന്നും നടി പറയുന്നു.
ഇത്രയും വൃത്തിഹീനമായ രീതിയിൽ എങ്ങനെ സംസാരിക്കാൻ സാധിക്കുന്നുവെന്നും ഇത്തരം സമീപനമുള്ളവരെ സിനിമാമേഖലയിൽ നിന്നും പുറത്താക്കണം തുടങ്ങി വ്യാപകവിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ മൻസൂർ അലിഖാനെതിരെ ഉയരുന്നത് .മാത്രമല്ല നടിയ്ക്ക് പൂർണ്ണ പിന്തുണയും ലഭിക്കുന്നുണ്ട്.