മലയാളസിനിമ നിരവധി പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. സിനിമാ സെറ്റിൽ ലഹരി ഉപയോഗിച്ചെന്ന പരാതിയിൽ ശ്രീനാഥ് ഭാസിയ്ക്കും ഷെയിൻ നിഗത്തിനുമെതിരെ വിലക്ക് ഏർപ്പെടുത്തിയിരുന്നു. നിർമ്മാതാക്കൾക്ക് ഇരുവരും ബുദ്ധിമുട്ട് ഉണ്ടാക്കിയതിനെ തുടർന്നായിരുന്നു നിർമ്മാതാക്കളുടെ സംഘടനകൾ കടുത്ത നടപടി എടുത്തത്.
മലയാള സിനിമയിലെ ലഹരി ഉപയോഗത്തിന്റെ ചർച്ചകൾ ചൂട് പിടിക്കുമ്പോൾ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടിയും നിർമ്മാതാവും കൂടിയായ സാന്ദ്ര തോമസ്. സിനിമ എക്സ്പ്രസിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു സാന്ദ്ര തോമസ് ശക്തമായി പ്രതികരിച്ചത്.
സാന്ദ്ര തോമസിന്റെ വാക്കുകൾ…
“മലയാള സിനിമയിൽ മയക്കുമരുന്ന് ഉപയോഗം വ്യാപകമാണെന്നത് സത്യമാണ്. ഇതുമായി ബന്ധപ്പെട്ട് ധാരാളം പ്രശ്‌നങ്ങൾ നിൽനിൽക്കുന്നതിനാൽ ലഹരി ഉപയോഗം നിയന്ത്രിക്കേണ്ട സമയമാണിത്. ഈ മരുന്നുകൾ കഴിക്കുന്ന ആളുകൾ രാത്രി ഉറങ്ങുന്നില്ല, അതിനാൽ അവർ ഷൂട്ടിംഗിന് എപ്പോഴും വൈകും, എപ്പോഴാണ് ശാന്തരാകുന്നതെന്നും അറിയില്ല. ഞങ്ങളുടെ എല്ലാ നിർദ്ദേശങ്ങൾക്കും അവർ തലയാട്ടും, പക്ഷേ അവർ ശ്രദ്ധിക്കില്ല. സമയവും തീയതിയും പോലും അവർ മറക്കുന്നു. ഇവരുടെ ഈ പ്രവൃത്തി മൂലം ദിവസാവസാനം, കഷ്ടപ്പെടുന്നത് മലയാളസിനിമയിലെ ഓരോ നിർമ്മാതാവുമാണ്”