നടി ആക്രമിക്കപ്പെട്ട കേസിലെ നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡ് നിയമവിരുദ്ധമായി പരിശോധിച്ച സംഭവത്തില്‍ പുറത്തുവന്ന അന്വേഷണ റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് അതിജീവിതയ്ക്ക് പിന്തുണയുമായി ഡബ്ലുസിസി. ഹാഷ് ടാഗിനൊടൊപ്പം അവള്‍ക്കൊപ്പമെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
അന്വേഷണ റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതാണെന്നാണ് അതിജീവിത സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിലൂടെ പ്രതികരിച്ചത്.
ഇത് അന്യായവും ഞെട്ടിക്കുന്നതുമാണ്. പ്രൈവസി എന്നത് ഒരു വ്യക്തിയുടെ മൗലിക അവകാശമാണെന്നിരിക്കെ കോടതിയില്‍ ഇരുന്ന ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ പലവട്ടം മാറിയതിലൂടെ നിഷേധിക്കപ്പെട്ടത് താനെന്ന വ്യക്തിക്ക് ഈ രാജ്യത്തെ ഭരണഘടന അനുവദിച്ച അവകാശമാണ്. ഓരോ ഇന്ത്യന്‍ പൗരന്റെയും അവസാനത്തെ അത്താണിയായ നീതിന്യായ വ്യവസ്ഥിതിയുടെ വിശുദ്ധി തകരില്ലെന്ന പ്രത്യാശയോടെ യാത്ര തുടരുക തന്നെ ചെയ്യുമെന്നും അതിജീവിത പറയുന്നു.
View this post on Instagram
നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് ചോര്‍ന്നതിലെ അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞദിവസം പുറത്ത് വന്നിരുന്നു. മെമ്മറി കാര്‍ഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് ജില്ലാ ജഡ്ജിയുടെ റിപോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു. അങ്കമാലി മജിസ്ട്രേറ്റും ജില്ലാ ജഡ്ജിയുടെ ഓഫിസിലെ സ്റ്റാഫും മെമ്മറി കാര്‍ഡ് പരിശോധിച്ചിരുന്നു. അങ്കമാലി മജിസ്ട്രേറ്റ് ലീന റഷീദ്, ജില്ലാ ജഡ്ജിയുടെ പിഎ മഹേഷ്, വിചാരണ കോടതി ശിരസ്തദാര്‍ താജുദ്ദീന്‍ എന്നിവരാണ് മെമ്മറി കാര്‍ഡ് പരിശോധിച്ചത്. 2018 ഡിസംബര്‍ 13 ന് ജില്ലാ ജഡ്ജിയുടെ പിഎ മഹേഷ് മെമ്മറി കാര്‍ഡ് സ്വന്തം ഫോണില്‍ പരിശോധിച്ചുവെന്നും കണ്ടെത്തിയിരുന്നു. ജില്ലാ ജഡ്ജിയുടെ അന്വേഷണത്തില്‍ അതൃപ്തി അറിയിച്ച് അതിജീവിത രംഗത്തെത്തത്തിയിരുന്നു. ഐജി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥര്‍ അന്വേഷിക്കണമെന്നാണ് അതിജീവിത ആവശ്യപ്പെട്ടത്.
ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയ സംഭവത്തില്‍ അന്വേഷണം നടത്തിയത്. അസമയത്തടക്കം മെമ്മറി കാര്‍ഡ് പരിശോധിച്ചിട്ടുണ്ടെന്ന് ഹൈക്കോടതിക്ക് ബോധ്യപ്പെട്ടതിനാലാണ് ഇതില്‍ അന്വേഷണം ആവശ്യപ്പെട്ടത്. അന്വേഷണ റിപ്പോട്ട് ഹൈക്കോടതി നേരത്തേ അതിജീവിതയ്ക്ക് കൈമാറിയിരുന്നു. ആ വിവരങ്ങളാണ് കഴിഞ്ഞദിവസം പുറത്തുവന്നത്.
നേരത്തെ ഈ കേസ് പരിഗണിച്ചിരുന്ന അങ്കമാലി മജിസ്ട്രേറ്റ് ഒരു വര്‍ഷത്തോളം സ്വകാര്യമായി മെമ്മറി കാര്‍ഡ് കൈവശംവെച്ച് പല ഘട്ടങ്ങളിലായി പരിശോധിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2018-ല്‍ ജില്ലാ ജഡ്ജിയുടെ പിഎയും സ്വന്തം ഫോണില്‍ മെമ്മറി കാര്‍ഡ് ഇട്ട് ഈ മെമ്മറി കാര്‍ഡ് പരിശോധിച്ചിട്ടുണ്ട്. പക്ഷേ ഈ ഫോണ്‍ 2022-ല്‍ നഷ്ടപ്പെട്ടുവെന്നാണ് ഇയാള്‍ മൊഴി നല്‍കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ ഫോണില്‍ ഇട്ടാണോ പരിശോധിച്ചതെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.വിചാരണ കോടതിയിലെ ശിരസ്തദാറും ഈ മെമ്മറി കാര്‍ഡ് പരിശോധിച്ചിട്ടുണ്ട്.
എന്നാല്‍, മെമ്മറി കാര്‍ഡ് ചോര്‍ന്ന സംഭവത്തില്‍ കേസെടുത്ത് അന്വേഷണം വേണമെന്നാണ് അതിജീവിതയുടെ ആവശ്യം. ഐജി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന് ചുമതല നല്‍കണമെന്നാണ് ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.