പിറന്നാൾ ദിനത്തിൽ നടൻ മോഹൻലാലിന് സമ്മാനവുമായി ടൂറിസം മന്ത്രി മന്ത്രി പിഎ മുഹമ്മദ് റിയാസ്.മോഹൻലാൽ അഭിനയിച്ച കിരീടം സിനിമയുടെ ചിത്രീകരണം നടന്ന തിരുവനന്തപുരത്തുള്ള ‘കിരീടം പാലം’ വിനോദസഞ്ചാര കേന്ദ്രമാക്കുന്ന പദ്ധതി ഒരുങ്ങിക്കഴിഞ്ഞുവെന്ന് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.കിരീടം പാലത്തെയും വെള്ളായണി കായലിന്‍റെ മനോഹാരിതയെയും ആസ്വദിക്കാൻ സാധിക്കുന്നവിധത്തിൽ സിനിമയുടെ ദൃശ്യങ്ങളും മനസ്സിലേക്കോടിയെത്തുംവിധം നടപ്പിലാക്കുന്ന പദ്ധതിയുടെ നടപടിക്രമങ്ങൾ അവസാനഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
പോസ്റ്റിന്റെ പൂർണ്ണരൂപം………
ലാലേട്ടന് ഒരു പിറന്നാൾ സമ്മാനം.. ‘കിരീടം പാലം’ വിനോദസഞ്ചാര കേന്ദ്രമാക്കുന്ന പദ്ധതി ഒരുങ്ങിക്കഴിഞ്ഞു. മലയാളികളുടെ മനസ്സിൽ ‘കിരീടം’ സിനിമയ്ക്കൊപ്പം പതിഞ്ഞതാണ് ആ പാലവും. നെല്‍പ്പാടങ്ങള്‍ക്കു നടുവിലെ ചെമ്മണ്‍ പാതയില്‍ മോഹന്‍ലാലിന്‍റെ സേതുമാധവനും ശ്രീനാഥും കണ്ടുമുട്ടുന്ന രംഗങ്ങള്‍ക്കും കണ്ണീര്‍പൂവിന്‍റെ കവിളില്‍ തലോടി എന്ന ഏക്കാലത്തെയും മികച്ച ഗാനങ്ങളിലൊന്നിനും സാക്ഷ്യം വഹിച്ച ഈ പാലം മലയാളസിനിമയിലെ ഒരു നാഴികക്കല്ലിനെയാണ് അടയാളപ്പെടുത്തുന്നത്. കിരീടം പാലത്തെയും വെള്ളായണി കായലിന്‍റെ മനോഹാരിതയെയും ആസ്വദിക്കാൻ സാധിക്കുന്നവിധത്തിൽ സിനിമയുടെ ദൃശ്യങ്ങളും മനസ്സിലേക്കോടിയെത്തുംവിധം നടപ്പിലാക്കുന്ന പദ്ധതിയുടെ നടപടിക്രമങ്ങൾ അവസാനഘട്ടത്തിലാണ്.സിബി മലയിൽ സംവിധാനം ചെയ്ത കിരീടം സിനിമയുടെ പ്രധാന ലൊക്കേഷനായിരുന്നു തിരുവനന്തപുരത്തെ വെള്ളായണി പാലം.സേതുമാധവനായുള്ള മോഹൻലാലിൻറെ പാലത്തിന് മുകളിലുള്ള ഇരിപ്പ് ഇന്നും മലയാളികൾക്ക് മറക്കാൻ സാധിക്കില്ല.സിനിമ പുറത്തിറങ്ങി ഇത്രയും വർഷങ്ങൾ കടന്നുപോയിട്ടും നിരവധി സിനിമാപ്രേമികളും വിനോദ സഞ്ചാരികളുമാണ് പാലം കാണാൻ വെള്ളായണിയിൽ എത്തുന്നത്.ഈയൊരു സ്വീകാര്യത മുൻനിർത്തിയാണ് ടൂറിസം വകുപ്പിന്റെ അനുഭവവേദ്യ ടൂറിസം എന്ന ആശയത്തിന്റെ അടിസ്ഥാനത്തില്‍ വെള്ളായണി പാലം സിനിമ ടൂറിസം പദ്ധതിയുടെ ഭാഗമാക്കുന്നത്.ശേഷമാണ് ‘സിനി ടൂറിസം പ്രോജക്ട്- കിരീടം പാലം അറ്റ് വെള്ളായണി’ എന്ന പേരിലുള്ള പദ്ധതി നടപ്പിലാക്കുന്നത്.
സിനിമാ ടൂറിസത്തിന്റെ ഭാഗമായി അനുമതി ലഭിക്കുന്ന ആദ്യ സ്ഥലമാണ് വെള്ളായണി കിരീടം പാലം. മണിരത്നത്തിന്‍റെ ബോംബെ സിനിമയിലെ അതിപ്രശസ്തമായ ‘ഉയിരേ’ എന്ന ഗാനം ചിത്രീകരിച്ച കാസർഗോഡുള്ള ബേക്കല്‍ കോട്ടയാണ് പദ്ധതിക്കായി തെരഞ്ഞെടുത്തിട്ടുള്ള മറ്റൊരു സ്ഥലം. ഇതിന്റെ ഭാഗമായി മണിരത്നവുമായി ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് കൂടിക്കാഴ്ച നടത്തിയിരുന്നു