ദളപതി വിജയ്‌യുടെ ലിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത് ഓഡിയോ ലോഞ്ചുമായി ബന്ധപ്പെട്ടാണ്.സെപ്റ്റംബർ 30ന് നടക്കുന്ന ലിയോയുടെ ഓഡിയോ ലോഞ്ച് ഇത്രമാത്രം ആരാധകർക്കിടയിൽ ചർച്ചാവിഷയമാക്കേണ്ടതിന്റെ കാരണം എന്താണ് ?വിജയ് ആരാധകരെ സംബന്ധിച്ചിടത്തോളം വലിയൊരു പ്രതികാരം അവരുടെ മനസ്സിൽ മായാതെ കിടപ്പുണ്ട്.ആ പ്രതികാരം തന്നെയാണ് ലിയോ ഓഡിയോ ലോഞ്ചിന് ഇത്രമാത്രം പ്രാധാന്യമുണ്ടാകാൻ കാരണം.
ജയിലർ സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ രജനികാന്ത് നടത്തിയ ‘കാക്ക- പരുന്ത്’പരാമർശം വലിയ വിമർശനങ്ങൾക്കും വിവാദങ്ങൾക്കും വഴിയൊരുക്കിയിരുന്നു. പക്ഷികളുടെ കൂട്ടത്തില്‍ കാക്ക എല്ലാവരെയും ശല്യപ്പെടുത്തുമെന്നും പരുന്ത് പ്രതികരിക്കാതെ ഉയരത്തില്‍ പറക്കുമെന്നും കാക്കയ്ക്ക് ഒരിക്കലും ആ ഉയരത്തില്‍ എത്താന്‍ കഴിയില്ലെന്നുമാണ് നടൻ അന്ന് പറഞ്ഞത്.അന്ന് മുതൽ നടന്റെ വാക്കുകൾ വലിയ രീതിയിൽ വിമർശനങ്ങൾ നേരിട്ടിരുന്നു.കാക്കയായി പരാമർശിച്ചത് വിജയ്‌യെ ആണെന്നും പരുന്തായി രജനീകാന്തിനെ ആണെന്നും പറയാതെ പറഞ്ഞു എന്നായിരുന്നു പൊതുവെയുള്ള സംസാരം.ഇതിന് പിന്നാലെ തന്‍റെ സൂപ്പര്‍താര പദവിയിലേക്ക് പലരും വിജയിയെ ഉയര്‍ത്തി കാട്ടുന്നതിനെതിരെയാണ് രജനി പ്രതികരിച്ചത് എന്ന രീതിയിൽ സോഷ്യല്‍ മീഡിയ സംസാരം ഉടലെടുത്തു. ഇതോടെ സോഷ്യല്‍ മീഡിയയില്‍ രജനി വിജയ് ഫാന്‍സ് തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടലുകളും ആരംഭിച്ചു .രജനികാന്തിന്റെയും വിജയിയുടെയും ഫോട്ടോകൾ പങ്കുവച്ച് “ആരാണ് സൂപ്പർ സ്റ്റാർ” എന്ന ക്യാമ്പയ്നുകൾ വരെ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു.
അന്ന് മുതൽ വിജയ് ആരാധകർ നോട്ടമിട്ടിരുന്നതാണ് രജനീകാന്തിനെ.ജയിലർ സിനിമക്ക് പിന്നാലെ പുറത്തിറങ്ങുന്ന സിനിമയായതുകൊണ്ട് തന്നെ ലിയോയുടെ ഓഡിയോ ലോഞ്ചിൽ ‘കാക്ക- പരുന്ത്’പരാമർശത്തിന് വിജയ് മറുപടി നൽകും എന്ന പ്രതീക്ഷയിലാണ് ആരാധകരുള്ളത്.അതേസമയം രജനീകാന്ത് നടത്തിയ പരാമർശം വിജയ്‌യെ ഉദ്ദേശിച്ചല്ലെന്നും ഒരുവിഭാഗം പറയുന്നുണ്ട്.കേവലം ഒരു പ്രസംഗത്തെ ഇത്രമാത്രം വളച്ചൊടിക്കേണ്ട ആവശ്യമില്ലെന്നും ആരാധകർ തമ്മിലുള്ള പോര് നടന്മാർ തമ്മിൽ ഇല്ലെന്നുമാണ് ഈ വിഭാഗം പറയുന്നത്.
വർഷങ്ങളായി രജനീകാന്തിനെ വിശേഷിപ്പിക്കുന്നത് സൂപ്പർ സ്റ്റാർ എന്നാണ് .”ഗില്ലി ” എന്ന ചിത്രത്തിന് ശേഷമാണ് വിജയ്ക്ക് സൂപ്പർസ്റ്റാർ പദവി ലഭിക്കുന്നത് .അന്ന് മുതൽ സൂപ്പർസ്റ്റാർ പദവി രജനീകാന്തിനൊപ്പം വിജയ്ക്കും സ്വന്തമായിരുന്നു. രജനികാന്തിനുള്ള സൂപ്പർസ്റ്റാർ വിശേഷണം നടൻ വിജയ്ക്കും നൽകിയതോടെയാണ് വിവാദങ്ങൾ ആളിപ്പടരാൻ തുടങ്ങിയത്.മാത്രമല്ല നടൻ പ്രഭുവിന്റെ വാക്കുകളും വിവാദത്തിന് ആക്കം കൂട്ടിയിരുന്നു.രജനികാന്ത് സൂപ്പർ സ്റ്റാറാണെന്നും മറ്റുള്ളവരെല്ലാം സൂപ്പർ നടന്മാരാണെന്നുമാണ് പ്രഭു അന്ന് പറഞ്ഞത്.നടന്റെ പരാമർശം വിജയ്‌യെ താരം താഴ്ത്തിക്കൊണ്ടുള്ളതായിരുന്നു എന്ന രീതിയിലാണ് അന്ന് വിവാദങ്ങൾ പൊട്ടിപ്പുറപ്പെട്ടത്.ബോളിവുഡ് സിനിമകളുടെ ആരാധകർ അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ എന്നിവരെയെല്ലാം ഒരേപോലെ സൂപ്പർസ്റ്റാറായി വാഴ്ത്തുന്നത് ആരും കാര്യമാക്കാറില്ല.അവിടങ്ങളിൽ ഇത്തരത്തിലുള്ള വാക്ക്പോരുകളും സംഭവിക്കാറില്ല.ഒന്നിലധികം അഭിനേതാക്കൾ ഒരേസമയം സൂപ്പർസ്റ്റാർ ടാഗ് ആസ്വദിക്കുന്നത് കണ്ട് ശീലിച്ച ഇന്ത്യൻ പ്രേക്ഷകർ ഒരേപോലെ ചോദിക്കുന്നത് തമിഴ് ഡൊമെയ്‌നിലെ ലേബലിന്റെ പേരിൽ വ്യത്യസ്ത തലമുറകളിൽ നിന്നുള്ള രണ്ട് ജനപ്രിയ നടന്മാരുടെ ഫാൻസ് ക്ലബ്ബുകൾ വഴക്കിടേണ്ടതിന്റെ ആവശ്യമുണ്ടോ എന്നാണ്.ഒരു പക്ഷേ സൂപ്പർസ്റ്റാർ എന്ന വാക്ക് തമിഴ് സിനിമയിലെ ‘നമ്പർ വൺ’ എന്ന ലേബലിന് പര്യായമായതുകൊണ്ടായിരിക്കാം ഇത്തരം പ്രശ്നങ്ങൾ ഉടലെടുത്തത്.എന്തായാലും ലിയോയുടെ ഓഡിയോ ലോഞ്ചിൽ വിജയ് നൽകുന്ന മറുപടിക്കായുള്ള കാത്തിരിപ്പിലാണ് ദളപതി ആരാധകർ.