അൻപത്തിമൂന്നാമത് കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരവേദിയിൽ നടൻ അലന്‍സിയര്‍ നടത്തിയ സ്ത്രീ വിരുദ്ധ വിവാദപരാമര്‍ശമാണ് ഇപ്പോൾ പ്രധാന ചർച്ചാവിഷയം.ആൺകരുത്തുള്ള മുഖ്യമന്ത്രി ഭരിക്കുന്ന നാട്ടിൽ
ആൺകരുത്തുള്ള ശില്പം തരണമെന്നും പെൺപ്രതിമ തന്ന് തങ്ങളെ പ്രലോഭിപ്പിക്കരുതെന്നും ചലച്ചിത്ര അവാർഡിലെ സ്ത്രീ ശിൽപം മാറ്റി ആൺകരുത്തുള്ള ശിൽപമാക്കണമെന്നും ആൺ രൂപമുള്ള ശിൽപം ഏറ്റുവാങ്ങുന്ന അന്ന് അഭിനയം മതിയാക്കുമെന്നും പറഞ്ഞുകൊണ്ട് സംസ്ഥാന ചലച്ചിത്ര വേദിയിൽ അലൻസിയർ നടത്തിയ പരാമർശമാണ് വിവാദങ്ങളിലേക്ക് വഴിയൊരുക്കിയത്. അപ്പന്‍ എന്ന സിനിമയിലെ പ്രകടനത്തിന് പ്രത്യേക ജൂറി പുരസ്കാരം ഏറ്റുവാങ്ങിയ ശേഷമായിരുന്നു അലന്‍സിയറുടെ വിവാദ പരാമര്‍ശം .വിഷയം സോഷ്യല്‍ മീഡിയയും കടന്ന് ഇതിനോടകം വ്യാപക ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിട്ടുണ്ട്. സിനിമാമേഖലയിലെ പ്രമുഖരുള്‍പ്പെടെ സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട് .ഹരീഷ് പേരടി, ശ്രുതി ശരണ്യം, ശീതൾ ശ്യാം, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി തുടങ്ങി നിരവധി ആളുകളാണ് സാമൂഹിക മാധ്യമത്തിലൂടെ പ്രതിഷേധം അറിയിച്ചത്.
ഒരു പെൺ പുരസ്ക്കാര പ്രതിമ കാണുമ്പോൾ ലിംഗം ഉദ്ധരിക്കുന്നുണ്ടെങ്കിൽ അത് മാനസികരോഗം മൂർച്ചിച്ചതിന്റെ ലക്ഷണമാണെന്നാണ് വിഷയത്തിൽ നടൻ ഹരീഷ് പേരടി പ്രതികരിച്ചത്.അതേസമയം അലന്‍സിയറിനെപ്പോലുള്ള ഒരാളുടെ ഭാഗത്ത് നിന്ന് ഇങ്ങനെയൊരു പരാമര്‍ശം വന്നതില്‍ അത്ഭുതമില്ലെന്നും വളരെ പരസ്യമായി സ്ത്രീവിരുദ്ധത സംസാരിക്കുന്ന വ്യക്തിയാണെന്നുമാണ് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി നടനെതിരെ പ്രതികരിച്ചത്.സ്ത്രീശാക്തീകരണത്തെ തകർക്കുന്ന, പരുഷാധിപത്യത്തെ ആഘോഷിക്കുന്ന ഫിലിം കണ്ടന്റിനെ പ്രോത്സാഹിപ്പിക്കരുതെന്ന് മുഖ്യമന്ത്രി പ്രസംഗിച്ചതിന് പിന്നാലെ അലൻസിയർ നടത്തിയ പ്രസംഗത്തോട് വിയോജിപ്പ് രേഖപ്പെടുത്തുന്നുവെന്നായിരുന്നു സംവിധായിക ശ്രുതി ശരണ്യത്തിന്റെ പ്രതികരണം.
മാത്രമല്ല വിവാദ പരമാർശം നടത്തിയ അലൻസിയറിനെതിരെ രൂക്ഷവിമർശനമാണ് സോഷ്യൽ മീഡിയയിലൂടെ ഉയർന്നിരിക്കുന്നത്.പെൺപ്രതിമ നൽകി പ്രലോഭിപ്പിക്കരുതെന്നും ആൺകരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആൺ കരുത്തുള്ള ശില്പം തരണമെന്നും പറഞ്ഞ അലൻസിയർ ഇത്ര ചീപ്പാണോ എന്നും അദ്ദേഹം ഖജുരാഹോ ക്ഷേത്രത്തിൽ പോയാൽ ഉള്ള അവസ്ഥ എന്തായിരിക്കും എന്നാണ് സോഷ്യൽ മീഡിയ ഒന്നടങ്കം ചോദിക്കുന്നത്.സ്ത്രീ വിരുദ്ധ പരാമർശത്തിന്റെ പേരിൽ അലൻസിയറുടെ അവാർഡ് സർക്കാർ പിൻവലിക്കണമെന്ന് ഉള്‍പ്പെടെയുള്ള ആവശ്യങ്ങളും വ്യാപകമായ രീതിയിൽ ഉയര്‍ന്നു കഴിഞ്ഞു.താൻ നടത്തിയ പരാമർശം ഇത്രയും വിവാദം സൃഷ്ടിക്കുമ്പോഴും തന്റെ പ്രസ്താവനയിൽ ഉറച്ചു നിൽക്കുകയാണ് നടൻ .പെൺപ്രതിമ നൽകി പ്രലോഭിപ്പിക്കുന്നു എന്ന പ്രസംഗത്തിൽ തെറ്റില്ലെന്നും ആൺകരുത്തുള്ള പ്രതിമ വേണം എന്ന് പറഞ്ഞത് തന്റേടത്തോടെയാണ്. പുരുഷ ശരീരത്തിന് വേണ്ടി സംസാരിച്ചത് അമ്മയ്ക്കു വേണ്ടിയാണ്. എന്തിനാണ് എല്ലാവർഷവും ഒരേ ശില്പം തന്നെ നൽകുന്നത് എന്നാണ് ചോദിച്ചതെന്നുമാണ് പ്രസ്താവനയിൽ അലൻസിയർ നൽകുന്ന വിശദീകരണം.
ഇതിനുമുൻപ് 2018 ൽ സോഷ്യൽ മീഡിയയിലൂടെ പേര് വെളിപ്പെടുത്താതെ അലന്‍സിയർക്കെതിരെ നടി ദിവ്യ ഗുരതരമായ ലൈംഗിക ആരോപണം ഉന്നയിച്ചത് വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.അലൻസിയർ സെറ്റുകളിൽ സ്ത്രീകളോട് മോശമായി പെരുമാറുന്ന ആളാണെന്ന് പല സ്ത്രീകളും വ്യക്തമാക്കിയിട്ടുണ്ടെന്നാണ് യുവതി പറഞ്ഞത്. അന്നും യുവതിയുടെ മീ ടു ആരോപണം നിലനിൽക്കുന്നതിനിടെ ഇതേരീതിയിലുള്ള വിവാദ പരാമർശവുമായി നടൻ രംഗത്ത് എത്തിയിരുന്നു .സിനിമയിൽ തന്നെ ലിപ് ലോക്ക് ചെയ്യാൻ നടിമാർ തയ്യാറാണെന്നായിരുന്നു നടൻ അന്ന് നടത്തിയ പരാമർശം.ആരോപണം ശ്കതമായതിന് പിന്നാലെ പരസ്യമായി ക്ഷമ ചോദിക്കണമെന്ന യുവതിയുടെ ആവശ്യപ്രകാരം നടൻ മാപ്പ് പറയുകയായിരുന്നു.സ്ത്രീകളെ ഇത്രയും അപമാനിക്കും വിധത്തിലുള്ള നടന്റെ പരാമർശം അധപതിച്ച ചിന്താഗതിയുടെ ലക്ഷണമാണ് എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. എല്ലാ വിഭാഗങ്ങളിലും സ്ത്രീകൾ പേരെടുക്കുന്ന ഇന്നത്തെ കാലത്ത് ഇത്രയും മ്ലേച്ഛമായ നടന്റെ പരാമർശം അംഗീകരിക്കാനാവാത്തത് തന്നെയാണ്.ഒരു സ്ത്രീ പുരസ്ക്കാരം കാണുമ്പോൾ പ്രലോഭിതനാകുന്ന നടന് അഭിനയത്തിലൂടെ പ്രേക്ഷകർ നൽകിയ അംഗീകാരം സ്വീകരിക്കാൻ അർഹനാണോ എന്ന ചോദ്യമാണ് ഇനി ബാക്കി നിൽക്കുന്നത്